കേരള മുഖ്യമന്ത്രി പിണറായി വിജയനെ പിടികൂടിയ രോഗമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അത് ബോധ്യമുണ്ടായേക്കും. തമിഴ്നാട്ടിലെ അപ്പോളോ ആശുപത്രിയില്‍ മാനസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ചികിത്സ തേടിയിരുന്നു. അത് പതിവ് പരിശോധന എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയന് 13 ദിവസം അമേരിക്കയിലുണ്ടായിരുന്നു. ഫൊക്കാനയുടെ പരിപാടി. ഒപ്പം നിപയെ അതിജീവിച്ചതിന്റെ പുരസ്കാര സ്വീകരിക്കല്‍ ~ഒക്കെയായിരുന്നു പരിപാടി എന്നായിരുന്നു വിശദീകരണം. പക്ഷെ അതെല്ലാം പുളു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കാര്യമായ രോഗമുണ്ടെന്ന് സകലര്‍ക്കും മനസ്സിലായി. എന്താണ് രോഗം? പരക്കെ ചോദ്യം ഉയരുന്നു. പരസ്പരം നോക്കുകയല്ലാതെ ആര്‍ക്കും ഉത്തരമില്ല. എന്തിനാണ് ഈ ഒളിച്ചുകളി? രോഗം ഒരു കുറ്റമല്ല. ആര്‍ക്കും ഏത് രോഗവും വരാം. കസ്തൂരി എവിടെ ഒളിച്ചുവച്ചാലും കണ്ടില്ലെന്നുവരാം. എന്നാല്‍ മുക്കുള്ളവര്‍ക്കെല്ലാം മണമടിക്കും.
വിദഗ്ധ ചികിത്സയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ആഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോവുകയാണ്. ഭാര്യ കമലയും വിജയനോടൊപ്പം പോകും. അമേരിക്കയിലെ പേരുകേട്ട മയോക്ലിനിക്കിലാണ് ചികിത്സ. പ്രമേഹം, നാഡിരോഗം, ഹൃദ്രോഗം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കാണ് മയോക്ലിനിക്കല്‍ വിദഗ്ധ ചികിത്സ. അമേരിക്കയിലെ മിനോസോട്ടയിലുള്ള മയോക്ലിനിക്കില്‍ മലയാളി രാഷ്ട്രീയക്കാരില്‍ പലരും ചികിത്സ തേടിയിട്ടുണ്ട്.
കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ വാഹന അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. കേരളത്തിലെ ചികിത്സകൊണ്ട് രക്ഷപ്പെടില്ലെന്ന് കണ്ടപ്പോള്‍ നേരെ അമേരിക്കയിലേയ്ക്കു വച്ചുപിടിച്ചു. മാസങ്ങളോളം കരുണാകരന് അവിടെ ചികിത്സ നേരിടേണ്ടിവന്നു. അപ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ തിരുത്തല്‍വാദം ഉയര്‍ത്തെഴുന്നേറ്റത്. കരുണാകരന്റെ ചൂടും ചൂരും അനുഭവിച്ച കോണ്‍ഗ്രസിന്റെ യുവനേതൃത്വം തിരുത്തല്‍വാദികളായി. എന്ത് തിരുത്തണം ആരെ തിരുത്തണമെന്നും വ്യക്തമല്ലെങ്കിലും പുതിയൊരു ഗ്രൂപ്പ് രൂപം കൊള്ളുകയായിരുന്നു. അതുവരെ ‘ലീഡര്‍’ എന്ന് കരുണാകരനെ ബഹുമാനപൂര്‍വ്വം അഭിസംബോധന ചെയ്തിരുന്നവര്‍ ‘ഡീലര്‍’ എന്ന ഓമനപ്പേര് ചാര്‍ത്തിക്കൊടുത്തു.
ക്ലിഫ്ഹൗസില്‍ ചികിത്സയുടെ ഭാഗമായി നീന്തല്‍ക്കുളം പണിത കരുണാകരന് അധികനാള്‍ അത് ഉപയോഗിക്കേണ്ടിവന്നില്ല. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്ന പോലെ ചാരക്കേസും വന്നതോടെ മുഖ്യമന്ത്രിപ്പണി മതിയാക്കേണ്ടിവന്നു. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയുമായി. പിന്നീട് വന്ന മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ആ നീന്തല്‍ക്കുളം പട്ടിയെ കുളിപ്പിക്കാനാണ് ഉപയോഗിച്ചത്.
ഞങ്ങള്‍ക്ക് ഒരേ ഒരു സഖാവേ ഉള്ളൂ. അത് പിണറായിയാണെന്ന് ഏറ്റവും ഒടുവില്‍ പറഞ്ഞത് പുത്തന്‍ കൂറ്റുകാരി ശോഭനാജോര്‍ജ്ജാണ്. അമേരിക്കയില്‍ കഴിയുമ്പോള്‍ കരുണാകരനെ കൈവിട്ടതുപോലെ പിണറായിയെ ആരൊക്കെ കൈവിടുമെന്ന് ആരുകണ്ടു. തിരിച്ചുവരുമ്പോള്‍ മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള പിടിവലിയില്‍ കണ്ണൂര്‍ ലോബി മാത്രമാകുമോ? അതോ എല്ലാ ജില്ലകളിലും ഭൈമീകാമുകരുണ്ടാകുമോ? എന്തും സംഭവിക്കാം. പ്രാര്‍ത്ഥനയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസം കൂടിവരുന്ന കാലമായതിനാല്‍ പ്രാര്‍ത്ഥിക്കട്ടെ. ‘പിണറായി വിജയന് ഒന്നും സംഭവിക്കാതിരിക്കട്ടെ.’ പക്ഷേ കൂടോത്രങ്ങളും ഏലസ് പരീക്ഷണങ്ങളും പൂമൂടല്‍ ചടങ്ങുകളും പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ മുറപോലെ നടത്തുന്നുണ്ട്. അത് ഏതൊക്കെവിധത്തില്‍ പിണറായിക്ക് പ്രതികൂലമായി ബാധിക്കുമെന്ന് പറയാനാകില്ല. ഏതായാലും മുഖ്യമന്ത്രിക്കസേരയില്‍ പിണറായി വിജയന്റെ നാളുകള്‍ക്ക് ഇനി അല്പായുസ്സ് എന്ന് ധരിക്കാനാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പരിഹാരക്രിയയായി ശത്രുസംഹാരപൂജയ്ക്ക് ക്ലിഫ് ഹൗസില്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: