കലയെയും സാഹിത്യത്തെയും മെക്കാനിക്കലായി സമീപിക്കുന്ന കമ്മ്യൂണിസ്റ്റ് രീതിക്ക് വലിയ മാറ്റമൊന്നും ലോക കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ വന്നതായി അറിവില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ മനുഷ്യമഹത്വത്തെ ബഹുമാനിക്കുന്നത് വിശ്വാസിയാണോ അല്ലയോ എന്ന അളവ്കോല് ഉപയോഗിച്ചല്ല. ആധുനിക കാലത്തെ ഗണിതശാസ്ത്ര പ്രതിഭകളില്‍ ആല്‍പ്സ് പര്‍വ്വതം പോലെ ഉയര്‍ന്ന് നില്ക്കുന്ന ബര്‍ട്രാന്‍ഡ് റസ്സല്‍ ചിന്തകനും അതീയിസ്റ്റും വിശ്വസാഹിത്യകാരനുള്ള നോബല്‍ സമ്മാനം നേടിയ വലിയ എഴുത്തുകാരില്‍ ഒരാളുമായിരുന്നു. ണവ്യ ക മാ ിീ േമ ഇവൃശേെശമി എന്ന കൃതി എഴുതിയത് കൊണ്ട് യൂറോപ്പില്‍ റസ്സലിന് എതിര്‍പ്പൊന്നും ഉണ്ടായില്ല. ണവ്യ ക മാ ിീ േമ ഇീാാൗിശേെ എഴുതിയതും റസ്സലാണ്.
കമ്മ്യൂണിസ്റ്റ് ചിന്തയുടെ അകക്കാമ്പില്‍ മനുഷ്യരക്തത്തിന്റെ തടാകങ്ങളുണ്ടെന്ന് റസ്സല്‍ കണ്ടെത്തുന്നു. മാനവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കശാപ്പ് ചെയ്തത് സ്റ്റാലിനാണെന്ന് റഷ്യന്‍ ചരിത്രകാരന് മിലോവഞ്ചലാസ് പറയുന്നു. ഹിറ്റ്ലര്‍ കൊന്നതിന്റെ കണക്ക് ഇഎംഎസ് പറയുന്നത് 60 ലക്ഷമാണ്. പക്ഷെ സ്റ്റാലിന് കൊന്നതിന്റെ കണക്ക് ഇന്നത്തെ റഷ്യന്‍ ചരിത്രകാരന്മാര് തന്നെ പറയുന്നത് രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ എന്നാണ്. സ്റ്റാലിനിസ്റ്റ് റഷ്യയില്‍ എഴുത്തുകാരുടെ നൊമ്പരങ്ങളെക്കുറിച്ച് നോബല്‍ സമ്മാനജേതാവും വിശ്വവിഖ്യാത റഷ്യന്‍ നോവലിസ്റ്റുമായ അലക്സാണ്ടര്‍ സോള്ഷനിറ്റ്സണ് പറയുന്നുണ്ട്.
വിചാരണ നടത്താതെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി പട്ടാളമേധാവിയായ സോള്‍ഷനിറ്റ്സനെ സൈബീരിയലിലേക്ക് നാടുകടത്തി. അവിടെ പതിനായിരക്കണക്കിന് മനുഷ്യര്‍ അവര്‍ ചെയ്ത തെറ്റെന്തെന്നറിയാതെ കൊടുംതണുപ്പില്‍ പിടഞ്ഞുവീണ് മരിച്ചു. 13 വര്‍ഷം സോള്ഷനിറ്റ്സണ് അനുഭവിച്ച നരകതുല്യമായ ജീവിതത്തെക്കുറിച്ച് ഇവാന് ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം എന്ന വിഖ്യാത നോവലില്‍ പറയുന്നുണ്ട്. സ്റ്റാലിന്റെ ചരമം ആ രാഷ്ട്രത്തെ അപഹാസ്യമായ ഒരു വ്യക്തിപൂജാ പാരമ്പര്യത്തില്‍ നിന്ന് വിമുക്തമാക്കിയെന്ന് സ്റ്റാലിന് ഭരണകാലത്ത് ശിക്ഷിക്കപ്പെട്ട റഷ്യന്‍ കവി വിനോള്‍ഡന്‍ എഴുതിയിട്ടുണ്ട്.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍(സിപിഎം, സിപിഐ) ആധുനികര്‍ എന്ന് ബ്രാന്റിട്ട് വിളിച്ച ഒ.വി.വിജയന്, ആനന്ദ്, എം.മുകുന്ദന്, കാക്കനാടന്, സേതു, പുനത്തില്‍, ടിആര്‍ തുടങ്ങിയ എഴുത്തുകാരെ തെരുവിലിറങ്ങി ശകാരിച്ചിട്ടുണ്ട്. എണ്‍പതുകളില്‍ യൂറോപ്യന്‍ അസ്തിത്വവാദവും അബ്സേര്‍ഡ് വ്യൂ ഓഫ് ലൈഫും നോവലുകളിലും ആധുനിക എഴുത്തുകാര്‍ അവതരിപ്പിച്ചിരുന്നു. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെക്കുറിച്ചും നിലനില്‍പ്പിന്റെ നിരര്‍ത്ഥകളെക്കുറിച്ചും ആനന്ദും ഒ.വി.വിജയനും എം.മുകുന്ദനും സേതുവും എഴുതിയപ്പോള്‍ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ (ഇന്നത്തെ പുകസയുടെ പൂര്‍വ്വരൂപം) രംഗത്ത് വന്ന് തെരുവുകള്‍ തോറും ആധുനിക സാഹിത്യം മയക്ക്മരുന്നും ഹിപ്പിസവും വളര്‍ത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്നും ചെറുപ്പക്കാരുടെ തിളച്ചു മറിയുന്ന യൗവ്വനം സാമൂഹ്യമാറ്റത്തിന് ഉതകുന്നതിന് പകരം അരാജകത്വത്തിലേക്ക് നീങ്ങുന്നതിന് പ്രധാന കാരണം എം.മുകുന്ദന്റെ ഡല്‍ഹി, കാക്കനാടന്റെ ഉഷ്ണമേഖല, ആനന്ദിന്റെ മരണസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കൃതികളാണെന്നും ഇത്തരം കൃതികളുടെ വായന ലഹരിപിടിപ്പിക്കുന്നതാണെന്നും പി.ഗോവിന്ദപ്പിള്ളയും എന്‍.ഇ.ബാലറാമും എഴുതിയത് ഈ ലേഖകന്‍ ഓര്‍മ്മയുണ്ട്.
ഇന്ത്യന്‍ നോവല്‍ സാഹിത്യത്തില്‍ വിശേഷസ്ഥാനമുള്ള ഒ.വി.വിജയനെ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആക്രമിച്ചത് സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇതിന് കാരണം സോവിയറ്റ് റഷ്യയുടെ പതനത്തോടെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം മൃതശ്വാസം വലിക്കുകയാണെന്ന് ഒ.വി.വിജയന് എഴുതിയതാണ്. തന്റെ ആദ്യകാല കഥകളായ ചവിട്ടുവണ്ടിയും മങ്കരയും ഒ.വി.വിജയന് ലോക തൊഴിലാളി വര്‍ഗ്ഗത്തിനാണ് സമര്‍പ്പിച്ചത്. പക്ഷെ കമ്മ്യൂണിസം മാനുഷിക മുഖമുള്ള ദൈവീകതയുടെ കയ്യൊപ്പുള്ള ഒരു തത്വശാസ്ത്രമല്ല എന്ന സത്യം ഈ എഴുത്തുകാരന് മനസ്സിലാക്കി. സ്റ്റാലിനും കുപ്യൂച്ചായിയിലെ പോള്‍ പോര്‍ട്ടും കൊന്നൊടുക്കിയ മനുഷ്യരുടെ വിലാപം സ്വയം ഏറ്റുവാങ്ങിയ വിജയന് ഒടുവില്‍ ആത്മജ്ഞാനത്തിന്റെ വഴികള്‍ തേടി.
കേരളത്തിലെ നവ ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്ന സച്ചിദാനന്ദനും ബി.രാജീവനും ആധുനിക എഴുത്തുകാരുടെ ദര്‍ശനം അപകടകരമായി കണ്ടില്ല. ഡല്‍ഹി എന്ന നോവലിലെ അരവിന്ദന് മയക്ക് മരുന്നിന് അടിമായാകുന്നു എന്ന് വിളിച്ചുപറയുന്ന പ്രതിബന്ധത എഴുത്തുകാര്‍ മറന്നുപോകുന്ന കാര്യം ബഷീറിന്റെ ശബ്ദങ്ങളിലെ നായകന് ജീവിതത്തിന്റെ തീക്കനല്‍ പാതയിലൂടെയാണ് കടന്നുപോയത് എന്നതാണ്.
ആണ്‍വേശ്യകളുടെയും സ്വപ്നങ്ങള്‍ വറ്റിവരണ്ട് ഒടുവില്‍ മാംസം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെയും ജീവിതം മുകുന്ദനോളം കടുത്ത ഭാഷയില്‍ അറുപതുകള്‍ക്ക് മുമ്പ് ബഷീര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ബഷീറിനെ ആന്റി സോഷ്യല്‍ എഴുത്തുകാരന് എന്ന് ആരെങ്കിലും വിളിച്ചോ? ഒരു ഭഗവത് ഗീതയും കുറെ മുലകളും എന്ന് ബഷീര്‍ തന്റെ കഥാസമാഹാരത്തിന് പേര് നല്കിയപ്പോള് ആരും എതിര്‍ത്തില്ല. സ്വവര്‍ഗ്ഗരതിയുടെ ലോകം മനുഷ്യമനസ്സുകളുടെ പിരിമുറുക്കം നഷ്ടപ്പെടുന്ന തരത്തില്‍ ചിത്രീകരിച്ചാല്‍ അതിനര്‍ത്ഥം അത് വായിക്കുന്നവര്‍ അതേപോലെയാകണമെന്നാണോ?
ഡി-മിസ്റ്റിഫിക്കേഷന്‍ നടത്തിയവരില്‍ ലിയോ ടോള്‍സ്റ്റോയിയും ഖലീല്‍ ജിബ്രാനും ഉണ്ട്. പക്ഷെ ജിബ്രാന് കൃതികള്‍ പല മുസ്ലീം രാജ്യങ്ങളിലും റദ്ദ് ചെയ്തിരുന്നു. ജിബ്രാന്റെ പ്രവാചകന്, യേശു മനുഷ്യപുത്രന് തുടങ്ങിയ വിശ്വവിഖ്യാതമായ രചനകള്‍ ഇപ്പോഴും സൗദി അറേബ്യയില്‍ റദ്ദ് ചെയ്തിരിക്കുകയാണ്.
നോവലിസ്റ്റ് ആനന്ദിന്റെ ജൈവമനുഷ്യന്‍ എന്ന കൃതിയിലെ പ്രജ്ഞയും കരുണയും എന്ന ലേഖനത്തില്‍ സെമിറ്റിക് പ്രവാചകന്മാരായ യേശുവിനെക്കുറിച്ചും മുഹമ്മദ് നബിയെക്കുറിച്ചും പരാമര്‍ശമുണ്ട്. ഈ കൃതിക്കെതിരെ ജമാഅത്തെ ഇസ്ലമി രംഗത്ത് വന്നതും കേരളത്തിലെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ട്. പെരുമാള്‍ മുരുകന്റെ സംഭവം വലിയ ചര്‍ച്ചയാക്കി മാറ്റുന്നവര്‍ കമ്മ്യൂണിസ്റ്റുകളും സെമിറ്റിക് മതങ്ങളും എഴുത്തുകാര്‍ക്കെതിരെ നടത്തിയ കൊലവിളികള്‍ മറന്ന് പോകുന്നു.
മലയാളത്തിലെ എണ്ണം പറഞ്ഞ നോവലുകളില്‍ ഒന്നാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍. ഈ നോവല്‍ എണ്‍പതുകളില്‍ ചര്‍ച്ചയായി മാറിയപ്പോള്‍ ഫണ്ടമെന്റലിസ്റ്റ് മുസ്ലീം കേന്ദ്രങ്ങളില്‍ നിന്ന് പുനത്തിലിന് ഭീഷണിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വടകരയിലുള്ള വീടിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതെഴുതുന്ന ലേഖകന്‍ ഗവണ്മെന്റ് മടപ്പള്ളി കോളേജില്‍ പഠിക്കുന്ന കാലത്ത് കുഞ്ഞബ്ദുള്ളയെ കാണാന്‍ കഥാകൃത്ത് വി.ആര്.സുധീഷിനൊപ്പം പോയപ്പോള്‍ അദ്ദേഹം തന്നെ ഈ കാര്യം പറഞ്ഞിരുന്നു. ഹരീഷിന്റെ നോവല്‍ ചര്‍ച്ചയാക്കി മാറ്റുന്ന ഇടതുപക്ഷം ഇത്തരം കാര്യങ്ങള്‍ കൂടി പഠിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: