ന്യൂദല്‍ഹി: ഒന്നിനു പിറകെ ഒന്നായി അഴിമതിക്കേസുകള്‍, വിവാദങ്ങള്‍. മുന്‍കേന്ദ്ര ധന, ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരവും മകന് കാര്‍ത്തിയും വലിയ നിയമക്കുരുക്കിലാണ് ചെന്നുപെട്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ കുടുങ്ങിയത് കള്ളപ്പണക്കേസിലാണ്. ചിദംബരവും ഭാര്യ നളിനിയും മകന് കാര്‍ത്തിയും ഭാര്യ ശ്രീനിധിയും ഈ കേസില്‍ ആഗസ്ത് 20ന് നേരിട്ട് ഹാജരാകാന്‍ ചെന്നൈ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. തിങ്കളാഴ്ച ഇവര്‍ ഹാജരാകേണ്ടതായിരുന്നു. എത്തിയില്ല. തുടര്‍ന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് മലര്‍വിഴിയുടെ കര്‍ശന നിദ്ദേശം. കാര്‍ത്തിക്ക് ലണ്ടനിലെ മെട്രോബാങ്കിലും അമേരിക്കയിലെ നാനോ ഹോള്‍ഡിങ്ങ്സ് എല്‍എല്‍സിയും ഉള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കേസ്. കാര്‍ത്തിയുടെ ചെസ് ഗ്ളോബല്‍ അഡ്വൈസറി നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും ഇത് കള്ളപ്പണ നിയമ പ്രകാരം വലിയ കുറ്റമാണെന്നും ആദായ നികുതി വകുപ്പ് കേസില്‍ ചൂണ്ടിക്കാട്ടുന്നു. ചിദംബര കുടുംബത്തിന് കേംബ്രിജില്‍ 5.37 കോടിയുടെ സ്വത്തും അമേരിക്കയില്‍ 3.28 കോടിയുടെ സ്വത്തും ഉണ്ടെന്നും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ഹര്‍ജിയില്‍ പറയുന്നു. കള്ളപ്പണ നിയമം 50ാം വകുപ്പ് പ്രകാരം ഇവരെ ശിക്ഷിക്കണമെന്നാണ് ആവശ്യം.
എയര്‍സെല്‍ മാക്സിസ്, ഐഎന്‍എക്സ് മീഡിയ തുടങ്ങിയ കേസുകളിലും കുടുങ്ങിക്കിടക്കുകയാണ് കാര്‍ത്തിയും ചിദംബരവും. എയര്‍സെല്‍ കമ്പനിയെ വാങ്ങാന്‍ മലേഷ്യന്‍ കമ്പനി മാക്സിസിന് ചട്ടങ്ങള്‍ മറികടന്ന് അനുമതി തരപ്പെടുത്തിയെന്നാണ് ഒരു കേസ്. ചിദംബരം ധനമന്ത്രിയായിരിക്കെയാണിത്. 600 കോടിക്കു മുകളിലുള്ള വിദേശ നിക്ഷേപത്തിന് മന്ത്രിതല സമതിയുടെ അനുമതി വേണമെന്നിരിക്കെ 3200 കോടിയുടെ നിക്ഷേപത്തിന് വഴിവിട്ട് അനുമതി നല്‍കിയെന്നും ഇതിന് കാര്‍ത്തിയാണ് വഴിയൊരുക്കിയതെന്നുമാണ് കേസ്. ചാനല്‍ ചക്രവര്‍ത്തി പീറ്റര്‍ മുഖര്‍ജിയുടെ ഐഎന്‍എക്സ് മീഡിയക്ക് വന്‍തോതില്‍ വിദേശ മൂലധനം സ്വീകരിക്കാന്‍ വഴിവിട്ട് അനുമതി നല്‍കിയെന്നാണ് മറ്റൊരു കേസ്. ഈ ഇടപാടുകള്‍ വഴി ലഭിച്ച കോടികള്‍ വിദേശരാജ്യങ്ങളില്‍ ഇവര്‍ നിക്ഷേപിച്ചതായും സിബിഐ പറയുന്നു. ഇവയ്ക്കു പുറമേയാണ് കള്ളപ്പണവുമായി ബന്ധപ്പെട്ട നാല് ആദായനികുതി കേസുകള്‍. കേസുകളില്‍ ചിലവയില്‍ ഇവരുടെ അറസ്റ്റ് തത്ക്കാലം കോടതി തടഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ശാരദാ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നളിനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: