കൊച്ചി: ദോഹയില്‍ ജോലി തേടിപ്പോയ നാല് യുവാക്കള്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ ജയിലിലായ സംഭവത്തില്‍ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ കണ്ണൂര്‍ സ്വദേശി പി.വി റഹീസിനെ (21) ജൂലായ് 23 ന് അറസ്റ്റ് ചെയ്തെന്നും ഇയാളില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. അമ്മിണിക്കുട്ടന് നല്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
ദോഹയിലെ ദുഹൈല്‍ ജയിലില്‍ കഴിയുന്ന അങ്കമാലി മൂക്കന്നൂര്‍ സ്വദേശി ആഷിക് ആഷ്ലി, കോട്ടയം സ്വദേശി കെവിന് മാത്യു, ചെങ്ങന്നൂര്‍ സ്വദേശി ആദിത്യ മോഹനന്, എറണാകുളം ഒക്കല്‍ സ്വദേശി ശരത് ശശി എന്നിവരുടെ അമ്മമാരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വിസ ശരിയാക്കിക്കൊടുത്തവര് വിദേശത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവാക്കളുടെ പക്കല്‍ ദോഹയില്‍ നല്‍കാനുള്ള ബാഗ് ഏല്പിച്ചെന്നും അവിടെച്ചെന്നിറങ്ങിയ യുവാക്കള്‍ പിടിയിലാവുകയായിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു.
ദോഹയിലെ കേസ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഐ.ജി മുഖേന സിബിഐയ്ക്കും ഇന്റര്‍പോളിനും കത്ത് നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: