കൊച്ചി: ക്ഷേത്രനഗരമായ കുംഭകോണം മാലിന്യ മുക്തമാക്കാന്‍ റോബോട്ടിക് സ്കാവഞ്ചര്‍. തിരുവനന്തപുരത്തെ ഒരു സംഘം എഞ്ചിനീയര്‍മാരുടെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ ജെന്റോബോട്ടിക്സ് എന്ന സ്ഥാപനം രൂപകല്പന ചെയ്ത ബാന്‍ഡികൂട്ട് എന്ന റോബോട്ടിക്സ് കാവഞ്ചര്‍ ആണ് കുംഭകോണത്തെ മാലിന്യമുക്തമാക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സിഎസ്ആര്‍ പരിപാടിയുടെ ഭാഗമായി ഐഒസി യാണ് റോബോട്ടിക് സ്കാവഞ്ചര്‍ സംഭാവന ചെയ്തത്.
അഴുക്കു ചാലുകളും ഓടകളും നിറഞ്ഞ കുംഭകോണത്ത് 5000-ത്തോളം മാന്‍ഹോളുകള്‍ ആണുള്ളത്. യന്ത്രങ്ങളും തൊഴിലാളികളേയും ഉപയോഗിച്ച് പ്രതിമാസം 400-500 മാന്‍ഹോളുകള്‍ മാത്രമാണ് മുനിസിപ്പാലിറ്റിക്ക് വൃത്തിയാക്കാന്‍ കഴിയുന്നത്.
അഴുക്കുചാലില്‍ നിന്ന് മനുഷ്യരുടെ ജോലി പൂര്‍ണമായും ഒഴിവാക്കാന്‍ റോബോട്ടിക് സ്കാവഞ്ചര്‍ ബാന്‍ഡികൂട്ടിന് കഴിയും. മാന്‍ഹോളുകളില്‍ ഇനി പുഴുക്കളെപോലെ മനുഷ്യന് ആഴ്ന്ന് ഇറങ്ങേണ്ടതുമില്ല. ഏഴു കാമറകളുടേയും സെന്‍സറുകളുടേയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബാന്‍ഡികൂട്ടിന് നാലു കൈകള്‍ ഉപയോഗിച്ച് മാന്‍ഹോളുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി വൃത്തിയാക്കാന്‍ കഴിയും.
തമിഴ്നാട് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് കമ്മീഷണര്‍ ജി. പ്രകാശ് ബാന്‍ഡികൂട്ട് കുംഭകോണത്തിനു സമര്‍പ്പിച്ചു. കുംഭകോണം സബ് കളക്ടര്‍ പ്രദീപ്കുമാര്‍, കുംഭകോണം മുനി. കമ്മീഷണര്‍ കെ. ഉമാമഹേശ്വരി ജെന്റോബോട്ടിക്സ് സിഇഒ വിമല്‍ ഗോവിന്ദ്, ഐഒസി തമിഴ്നാട് ജനറല്‍ മാനേജര്‍ (എച്ച്ആര്‍) എസ്. സീതാരാമന്, ഐഒസി ട്രിച്ചി ഡിവിഷണല്‍ റീട്ടെയ്ല്‍ സെയില്‍സ് മാനേജര്‍ കെ. ബാബു നരേന്ദ്ര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: