ന്യൂദല്‍ഹി: മുസ്ലിം സമുദായത്തിലെ സുന്നത്തിനെ പിന്തുണച്ച് സുപ്രീം കോടതി. എന്നാല്‍ പെണ്‍കുട്ടികളിലെ ചേലാകര്‍മത്തെയും ആണ്‍കുട്ടികളിലെ സുന്നത്തിനെയും ഒരുപോലെ കാണാനാവില്ലെന്ന് കോടതി പറഞ്ഞു. സുന്നത്ത് ആശുപത്രികളിലാണ് നടത്തുന്നത്. ഇതിന് ശാസ്ത്രീയ ഗുണങ്ങളുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സുന്നത്തിന് അനുവാദം നല്കുമ്പോള് ചേലാകര്‍മം നിരോധിക്കാനാവില്ലെന്നു ദാവൂദി ബോറ മുസ്ലിം സമുദായത്തിന് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി വാദിച്ചു.
ചേലാകര്‍മത്തെയും സുന്നത്തിനെയും ഒരു പോലെ കാണാനാവില്ലെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ചേലാകര്‍മം പ്രാകൃതമാണ്. ഡോക്ടര്‍ അല്ല നടത്തുന്നത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അമ്മയല്ലാത്ത മറ്റൊരാള്‍ സ്പര്‍ശിക്കുന്നു. അനസ്തേഷ്യയും നല്‍കുന്നില്ല. വേദന കാരണം കുട്ടികള്‍ ബഹളം വെക്കുമ്പോള്‍ ബലപ്രയോഗം നടത്തുമെന്നതും ഉറപ്പാണ്. കുട്ടികള്‍ കടന്നുപോകുന്ന മാനസികാവസ്ഥ ഭയാനകമായിരിക്കും. അദ്ദേഹം പറഞ്ഞു.
ഡോക്ടറുടെ സാന്നിധ്യത്തില്‍ ചേലാകര്‍മം ചെയ്യുമെന്നു കോടതിക്ക് ഉറപ്പു നല്കാന് തയ്യാറാണെന്ന് സിങ്വി പറഞ്ഞു. എന്നാല്‍ ഇതിന് ഒരു ഡോക്ടറും തയാറാവില്ലെന്ന് കോടതി മറുപടി നല്കി. ചേലാകര്‍മവും ശബരിമലയിലെ യുവതീ പ്രവേശന വിഷയവും ഒരേ പോലെ കാണണമെന്ന് സിങ്വി ആവശ്യപ്പെട്ടു. രണ്ടും വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളുടെ ഭാഗമാണ്. സുന്നത്തു നടത്താന്‍ പുരുഷന്മാരെ അനുവദിക്കുമ്പോള്‍ ചേലാകര്‍മം നടത്തുന്നത് എങ്ങനെ വിലക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
സതി, ദേവദാസി എന്നിവ പോലെ സ്ത്രീകളുടെ ചേലാകര്‍മവും നിരോധിക്കണമെന്നും മൗലിക അവകാശമായ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണിതെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. മതപരമായ പരിശുദ്ധിക്കുവേണ്ടിയാണ് ചേലാകര്‍മം ചെയ്യുന്നതെന്നാണ് ദാവൂദി ബോറ സമുദായത്തിന്റെ വാദം. സമുദായത്തിലെ ഒരു വിഭാഗം ആചാരം നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരാണ്. ഹര്‍ജിയില്‍ അടുത്ത ആഴ്ച വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: