ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷത്തോളം പേര് പുറത്തായതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. പരാതിക്കാരുടെ രേഖകള്‍ വിശദമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. പട്ടിക പ്രാഥമികം മാത്രമാണെന്നും എല്ലാവരുടെയും പരാതികള്‍ പരിഗണിച്ചു മാത്രമേ തീരുമാനം ഉണ്ടാവൂ എന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഗസ്റ്റ് 16ന് മുമ്പായി കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ഗഗോയ് പറഞ്ഞു.
അസമിലെ പൗരത്വ പരിശോധനയില്‍ 37.59 ലക്ഷം പേരാണ് പുറത്തായത്. 2.48 ലക്ഷം പേരുടെ പേരുവിവരങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. 2.89 കോടി പേരെയാണ് പൗരന്മാരായി അംഗീകരിച്ചിരിക്കുന്നത്. അസം, ബംഗാള്‍ അടക്കമുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഒരു കോടി പേര് കടന്നുകയറിയിട്ടുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: