നാന്‍ജിങ് (ചൈന): ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും അനായാസ വിജയവുമായി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളിയും വെങ്കലും കരസ്ഥമാക്കിയ സൈന രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ അലിയി ഡെമിര്‍ബാഗിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-17, 21-8. പ്രീക്വാര്‍ട്ടറില്‍ 2013 ലെ ചാമ്പ്യനായ തായ്ലന്‍ഡ്താരം രാച്ച്നോക്ക് ഇന്തനോണാണ് സൈനയുടെ എതിരാളി. സൈനയ്ക്ക് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു.
അഞ്ചാം സീഡായ കിഡംബി ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നാറ്റ് ഗൂയനിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-15, 21-16. സഹതാരങ്ങളായ എച്ച്.എസ്. പ്രണോയ്, സമീര്‍ വര്‍മ ,സായ് പ്രണീത് എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ നാല് കിരീടങ്ങള്‍ നേടിയ ശ്രീകാന്ത് മൂന്നാം റൗണ്ടില്‍ സ്പെയിനിന്റെ പാബ്ളോ അബിയാനെ നേരിടും.
മിക്സഡ് ഡബിള്‍സില്‍ പതിനഞ്ചാം സീഡായ ജര്‍മനിയുടെ മാര്‍ക്ക് ലാംസ്ഫസ് – ഇസബെല്‍ സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യയുടെ രങ്കിറെഡ്ഡി – അശ്വിനി പൊന്നപ്പ ടീം പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്കോര്‍ 10-21,21-17, 21-18. ഏഴാം സീഡായ മലേഷ്യന്‍ ടീമാണ് പ്രീക്വാര്‍ട്ടറില്‍ രങ്കിറെഡ്ഡി- അശ്വിന സഖ്യത്തിന്റെ എതിരാളികള്‍. റഷ്യന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ രോഹന് കപൂര്‍- കുഹു ഗാര്‍ഗ് ടീം രണ്ടാം റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ ക്രിസ് അഡ്കോക്ക് – ഗബ്രിയേല ടീമിനോട് തോറ്റു. സ്കോര്‍ 12-21, 12-21.
പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ തരുണ്‍- സൗരഭ് വര്‍മ ടീം ഹോങ്കോങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെിമുകള്ക്ക് പരാജയപ്പെട്ടു. സ്കോര്‍ 20-22, 21-18, 17-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: