ഇടുക്കി: വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം 91 ശതമാനവും കടന്ന് കുതിക്കുന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം പ്രധാനപ്പെട്ട 16 സംഭരണികളിലെ ജലശേഖരമാണിത്.
4,140.45 ദശലക്ഷം യൂണിറ്റ് വെള്ളമാണ് ആകെ സംഭരണശേഷി എന്നിരിക്കെ ഇത് നിലവില്‍ 3,780.969 കടന്നു. മുന്‍വര്‍ഷം ഇതേസമയം ജലശേഖരം 1,047.138 ദശലക്ഷം യൂണിറ്റായിരുന്നു. മണ്‍സൂണ്‍ മഴയില്‍ മാത്രം ഈസമയം എത്തുന്ന ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ജലശേഖരമാണിത്. മുമ്പ് മണ്‍സൂണില്‍ ജലശേഖരം ഉയര്‍ന്നശേഷം പരമാവധി സംഭരണശേഷിയോട് അടുക്കുക സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു. ഈവര്‍ഷം അതിന് വിപരീതമായി മികച്ച മഴ പെയ്തതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ജൂണ്‍ ആദ്യം 25 ശതമാനമായിരുന്ന ജലശേഖരം ഇതുവരെ ഉയര്‍ന്നത് 66 ശതമാനമാണ്.
2017ല്‍ 75 ശതമാനം വരെ ജലശേഖരം എത്തിയിരുന്നെങ്കിലും അത് സെപ്തംബര്‍, ഡിസംബര്‍ (ഓഖി ചുഴലിക്കൊടുങ്കാറ്റ്) മാസങ്ങളിലായിരുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ വലിപ്പം കൂടിയ സംഭരണിയായ പമ്പ, കക്കി എന്നിവയില്‍ ജലശേഖരം 93 ശതമാനമായി. കുറ്റ്യാടി-93, ഇടമലയാര്‍-93, ഷോളയാര്‍- 100, കുണ്ടള-56, മാട്ടുപ്പെട്ടി-85, തരിയോട്-100, ആനയിറങ്കല്‍-33, പൊന്മുടി-97, ലോവര്‍ പെരിയാര്‍-100, നേര്യമംഗലം-97, പൊരിങ്ങല്-100 ശതമാനം എന്നിങ്ങനെയാണ് ഇതര സംഭരണികളിലെ ജലശേഖരം. കുറ്റ്യാടിയില്‍ 10.2, ലോവര്‍ പെരിയാറില്‍ ഒമ്പത് സെ.മീറ്റര്‍ വീതം മഴയും 24 മണിക്കൂറിനിടെ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: