ഇടുക്കി: രണ്ട് ദിവസമായി മഴയുടെ ശക്തിയില്‍ അല്പം കുറവ് വന്നിരുന്നെങ്കിലും ഇന്നലെമുതല്‍ മഴ വീണ്ടും കൂടിയത് ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ 2,395 അടിയെത്തിയ വെള്ളം ഇന്നലെ രാവിലെ ആറിന് വിവരം ലഭിക്കുമ്പോള്‍ 0.26 അടി മാത്രമാണ് ഉയര്‍ന്നത്. വൈകിട്ട് മൂന്നിന് വിവരം ലഭിക്കുമ്പോള്‍ 0.24 അടി കൂടി ഉയര്‍ന്ന് മൊത്തം ജലനിരപ്പ് 2,395.5ലെത്തി. അതായത് 18 മണിക്കൂറിനിടെ അരയടി വെള്ളമാണ് ഉയര്‍ന്നത്. 3.66 സെ.മീ. മഴയാണ് തിങ്കളാഴ്ച പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്.
ശരാശരി ഒരുദിവസം മുക്കാല്‍ അടിവരെയാണ് നിലവില്‍ ജലനിരപ്പ് കൂടുന്നത്. ശക്തമായ മഴലഭിച്ച ദിവസങ്ങളില്‍ ഇത് നാലടിവരെ എത്തിയിട്ടുണ്ട്. അതേസമയം ഇപ്പോള്‍ വെള്ളം നിറയേണ്ട സ്ഥലത്തിന്റെ വ്യാപ്തി കൂടിയതാണ് ജലനിരപ്പ് സാവധാനം ഉയരുന്നതിന് കാരണം. ഏകദേശം 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഇടുക്കിയുടേത്. 2.5 ലക്ഷം ഹെക്ടര്‍ വനഭൂമി പദ്ധതിയുടെ ഭാഗമായി മാത്രം വൈദ്യുതി വകുപ്പ് ഏറ്റെടുത്തിരുന്നു.
ഇന്നലെ രാവിലെ മുതല്‍ പദ്ധതി പ്രദേശത്ത് മഴ വീണ്ടും കൂടിയിട്ടുണ്ട്. ഇത് വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതിന് കാരണമാകും. നീരൊഴുക്കും വൈദ്യുതി ഉത്പാദനവും നോക്കിയ ശേഷം മാത്രമായിരിക്കും ഷട്ടര്‍ തുറക്കുന്നത് തീരുമാനിക്കുക. 2,403 അടിയാണ് പരമാവധി സംഭരണശേഷി എന്നിരിക്കെ അണക്കെട്ട് നേരത്തെ തുറന്ന് വിടുന്നതിനെതിരെ വൈദ്യുതി വകുപ്പിലെ ജനറേഷന് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും കൂടുതല്‍ മഴയെത്തിയാല്‍ മാത്രമെ ഷട്ടര്‍ തുറക്കേണ്ടി വരൂ എന്നതുമാണ് ജില്ലാ കളക്ടര്‍ ജീവന് ബാബു കെ. നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: