കോഴിക്കോട്: കേരളം എന്‍ഡിഎ വിജയത്തിന് പാകമായെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന പ്രസിഡന്റായി നിയോഗിക്കപ്പെട്ട ശേഷം കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ആദ്യ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും കേരളത്തില്‍ നിലംപരിശായിക്കൊണ്ടിരിക്കുകയാണ്. സാഹചര്യം ഏറെ അനുകൂലമാണ്. ബിജെപിക്ക് വളക്കൂറുള്ള മണ്ണായി കേരളം ഇതിനകം മാറിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ അതിന് തെളിവാണ്. സംസ്ഥാനത്തെ 11 ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
എന്‍ഡിഎയുടെ അടിത്തറ വിപുലീകരിക്കും. ചില സംഘടനകള്‍, ശക്തരായ ചിലര്‍ ബിജെപിയിലേക്ക് വരും. പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ ആ സംഘടനയോട് വിടപറഞ്ഞ് എന്‍ഡിഎ മുന്നണിയിലേക്ക് ചേരും.
2004 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 13 ശതമാനം വോട്ട് നേടി. അന്ന് 18 സീറ്റ് വിജയിച്ച സിപിഎം തെരഞ്ഞെടുപ്പിനെ വിലയിരുത്തിയത് കേരളത്തില്‍ ബിജെപി മുന്നേറുന്നു എന്നാണ്, അദ്ദേഹം പറഞ്ഞു. ബിജെപി പ്രസിഡന്റ് എന്ന നിലയില്‍ മൂന്നു കൊല്ലം പ്രസിഡന്റായി തുടരും. 2019, 20, 21 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ്, ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ മുന്നിലെത്തിക്കാന്‍ പ്രായോഗിക സമീപനം സ്വീകരിക്കും.
ഹിന്ദുത്വമാണ് ബിജെപിയുടെ ആത്മാവ്. അതില്‍ വെള്ളം ചേര്‍ക്കില്ല. ഹിന്ദുത്വം മത സമീപനമല്ല. ആരോടും പ്രീണനമില്ലാതെ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുന്ന രാഷ്ട്രീയ സമീപനമാണത്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ല. കശ്മീരില്‍ പിഡിപിയുമായും മഹാരാഷ്ട്രയില്‍ ശിവസേനയുമായും ബിജെപി കൂട്ടുകൂടി. മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ബിഡിജെഎസും എന്‍ഡിഎയിലുണ്ട്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. പൂര്‍വസൂരികളായ പ്രവര്‍ത്തകരുടെ ഉപദേശം സ്വീകരിക്കും. കെ. രാമന്‍പിള്ള, പി.പി. മുകുന്ദന് എന്നിവര്‍ മാര്‍ഗദര്‍ശികളാണ്. സ്ഥാനമില്ലെങ്കിലും നേതാക്കള്‍ക്ക് ബിജെപിയില്‍ അംഗീകാരമുണ്ട്.
കന്യാസ്ത്രീ പീഡന കേസില്‍ നിയമം നിയമത്തിന്റെ വഴി പോകണം. നിരവധി കേസുകള്‍ അട്ടിമറിക്കുകയാണ്. വിജിലന്‍സ് വകുപ്പ് നിര്‍വീര്യമാണ്. റഷ്യയിലെ സ്റ്റാലിന്റെ അടിച്ചമര്‍ത്തല്‍ രീതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ഭരണഘടനയുടെ മുകളില്‍ പാര്‍ട്ടി ഭരണഘടനയാണ് ഭരിക്കുന്നത്. ശബരിമല പ്രശ്നത്തില്‍ എന്‍എസ്എസ് ഉന്നയിച്ച വാദമുഖങ്ങള്‍ കേരളം പരിഗണിക്കേണ്ടതാണ്. അത് ഗൗരവത്തോടെ കാണണം. അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ്സില്‍ പ്രസ് ക്ലബ് ഭാരവാഹികളായ കെ. പ്രേംനാഥ്, പി. വിപുല്‍നാഥ്, ടി.എച്ച്. വത്സരാജ് എന്നിവര്‍ പങ്കെടുത്തു.
രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് അദ്ദേഹത്തെ ഹാരമണിയിച്ചു. നാളികേര വികസന ബോര്‍ഡ് അംഗം പി.സി. മോഹനന്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്, എന്‍. ശിവരാജന്, വി.കെ. സജീവന്, അഡ്വ. കെ.പി. പ്രകാശ് ബാബു, സംവിധായകന് അലി അക്ബര്‍, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ടി.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: