തിരുവനന്തപുരം: ദുരിതം വിതച്ച് സംസ്ഥാനമൊട്ടുക്ക് പേമാരി. തിരുവനന്തപുരത്ത് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവും ഉണ്ടായി. ഡാമുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നു. ഇടുക്കി, കക്കി ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍, അരുവിക്കര, പേപ്പാറ, പാലക്കാട് പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മറ്റ് ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ഏതു നിമിഷവും ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം പ്രദേശങ്ങളിലും വെള്ളച്ചാട്ട മേഖലകളിലേക്കും പോകുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെ ശക്തി കുറഞ്ഞെങ്കിലും രാത്രിയോടെ വീണ്ടും ശക്തി പ്രാപിച്ചു. മലയോര മേഖലയിലും തീരപ്രദേശത്തും മഴ ഒരു പോലെ ദുരിതം വിതയ്ക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ കടലാക്രമണം ഉണ്ടായി. നിരവധി വീടുകള്‍ കടലെടുത്തു. മലയോര മേഖലയിലെ റോഡുകള്‍ തോടുകളായി മാറി. വാഹന ഗതാഗതം ഇതോടെ തടസ്സപ്പെട്ടു.
തിരുവനന്തപുരത്ത്, പൊട്ടി വീണ വൈദ്യുതി ലൈനില്‍ തട്ടി പാല്വാങ്ങാന് പോയ നാലാഞ്ചിറ കുരിശടിക്ക് സമീപം ശ്യാമളാലയത്തില്‍ ജോര്‍ജ്കുട്ടി ജോണ്‍ (74) മരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറിയതോടെ മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതത്തിനു തടസ്സം നേരിട്ടു. വെള്ളം കയറി സിഗ്നല്‍ തകരാറിലായതോടെ ട്രെയിനുകളില്‍ മിക്കതും വൈകിയാണ് ഓടുന്നത്.
കൊല്ലത്ത് കടലാക്രമണം രൂക്ഷമായിട്ടുണ്ട്. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വീണ്ടും തോരാമഴയെത്തിയത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. ആറളം ഫാമിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ രണ്ട് തൂക്കുപാലങ്ങള്‍ ഒലിച്ചു പോയി. വളയംചാലിലെ തൂക്കുപാലവും രാമച്ചിയിലെ തൂക്കൂപാലവുമാണ് ഒഴുകിപ്പോയത.്
അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്ക്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. വിനോദ സഞ്ചാരകേന്ദ്രം അടച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അവധിയിലായിരിക്കുന്ന റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: