ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.88 അടിയിലേയ്ക്കാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ ആറിന് ജലനിരപ്പ് 2395.80 അടി രേഖപ്പെടുത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. നീരൊഴുക്കും മഴയും അനുസരിച്ചാണ് ട്രയല്‍ റണ്‍ നടത്തുക.
തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കിയിരുന്നു. ചെറുതോണി, പെരിയാര്‍ നദീതീരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും അധികൃതര്‍ നല്കി.
ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചിട്ടുണ്ട്. ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാകും ഉയര്‍ത്തുക. ഈ അവസ്ഥയില്‍ സെക്കന്‍ഡില്‍ 60 ക്യൂബിക് മീറ്റര്‍(2119 ക്യുബിക് അടി) വെള്ളം പുറത്തേയ്ക്കൊഴുകും.
കണ്ട്രോള് റൂം തുറന്ന് ഏതുസാഹചര്യത്തെയും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമായിരുന്നു. ഇടുക്കി കണ്ട്രോള് റൂം നന്പര് 9496011994.
പ്രതികരിക്കാൻ ഇവിടെ എഴുതുക: