ന്യൂദല്‍ഹി: പാതിരിമാര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ ഞെട്ടല്‍ ഉണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി. പള്ളികളുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പരാമര്‍ശിച്ചു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് സിസ്റ്റര്‍മാരായ ആന്‍സി മാത്യു, ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവരെ ഒഴിവാക്കിയത്. അതേസമയം ഫാദര്‍ ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും വിചാരണ നേരിടണം. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചു പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നുപേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
മുഖ്യപ്രതി ഫാദര്‍ റോബിനെ രക്ഷിക്കാന്‍ രേഖകള്‍ സൃഷ്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ പ്രധാന കുറ്റം. എന്നാല്‍ മൂന്നുപേര്‍ക്കെതിരെ ഈ കുറ്റം തെളിയിക്കുന്ന വസ്തുതകള്‍ കണ്ടെത്താനായിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് ഫാ. റോബിന് വടക്കുംചേരിയാണെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധനയിലായിരുന്നു ഇതു സംബന്ധിച്ച സ്ഥിരീകരണം വന്നത്.
ജൂണ്‍ ഒന്നിന് മുഖ്യപ്രതി ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. മൂന്നു മുതല്‍ അഞ്ചുവരെ പ്രതികളായ ഡോ. സിസ്റ്റര്‍ ടെസി ജോസ്, ഡോ. ഹൈദരലി, സിസ്റ്റര്‍ ആന്‍സി, എട്ടു മുതല്‍ 10 വരെ പ്രതികളായ വയനാട് ജില്ല ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, സമിതിയംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഫോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ എന്നിവരെയാണ് വ്യാഴാഴ്ച കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. ഇതോടെ കേസിലെ പത്ത് പ്രതികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: