ലഖ്നൗ: അഴിമതി ആരോപണം നേരിടുന്ന ഉന്നതോദ്യോഗസ്ഥരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍വീസ് കാലയളവില്‍ അഴിമതി കാണിച്ച ഐഎഎസ്, ഐപിഎസ്, പിസിഎസ്, പിപിഎസ് റാങ്കിലുള്ള നൂറിലേറെ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളാണ് ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.
യു പി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഊര്‍ജം, വിദ്യാഭ്യാസം, ഭക്ഷ്യപൊതുവിതരണ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് പ്രധാനമായും നടപടികള്‍ നേരിടേണ്ടി വരിക.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആദിത്യനാഥ്, കഴിഞ്ഞ ദിവസം വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു. വൈകീട്ട് ഏഴു മുതല്‍ പാതിര വരെ നീണ്ട യോഗത്തില്‍ അദ്ദേഹത്തോടൊപ്പം ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡെ, പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍, ഡിജിപി,വിജിലന്‍സ്, സിബി സിഐഡി തലവന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ഉന്നതോദ്യോഗസ്ഥരും ജീവനക്കാരുമുവപ്പെടെ 300 പേരാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണത്തിലുള്ളത്. ഈ കേസുകളെല്ലാം മുന്‍ സര്‍ക്കാരുകളുടെ കാലത്ത് കെട്ടിക്കിടക്കുന്നവയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇത്തരത്തിലുള്ള 22 കേസുകളില്‍ വൈകാതെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഏറെക്കാലമായി ആഭ്യന്തര വകുപ്പില്‍ കെട്ടിക്കിടക്കുന്ന കേസുകളാണിവയെന്ന് ഊര്‍ജമന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു. ബിഎസ്പി, എസ് പി സര്‍ക്കാരുകളുടെ കാലത്ത് കെട്ടിക്കിടക്കുന്ന ഫയലുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ആദിത്യനാഥ് സര്‍ക്കാര്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തപ്പെടുത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: