ന്യൂദല്‍ഹി: കോഴ വാങ്ങുന്നവര്‍ക്കു മാത്രമല്ല, നല്കുന്നവര്ക്കും ശിക്ഷ ഉറപ്പു വരുത്താന്‍ നിയമഭേദഗതി നിര്‍ദേശിക്കുന്ന ബില്‍ ലോക്സഭ പാസാക്കി. നേരത്തെ രാജ്യസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അനുമതി കിട്ടുന്നതോടെ നിയമമാകും.
1988 ലെ അഴിമതി വിരുദ്ധ ബില്ലിലാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. അഴിമതി വിരുദ്ധ നിലപാടില്‍ സര്‍ക്കാരിന്റെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പു വരുത്തുന്നതിനും നിയമ വ്യവസ്ഥകള്‍ കര്ക്കശമാക്കുന്നതിനുമാണ് നിയമഭേദഗതി ബില്‍ പാസാക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് ബില്‍ അവതരണ വേളയില്‍ ലോക്സഭയില്‍ പറഞ്ഞു.
അഴിമതിക്കെതിരെയുള്ള മോദി സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. കോഴ കൊടുക്കുന്നതു മാത്രമല്ല, നല്‍കുന്നതും കുറ്റകരമാണ്. അഴിമതി അന്വേഷണ പരിധിയില്‍ ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു. മുമ്പ് ജോയിന്റ് സെക്രട്ടറി പദവിക്കു മുകളിലുള്ളവര്‍ക്കാണ് നിയമം ബാധകമായിരുന്നത്.
43 ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ബില്ലിന് കഴിഞ്ഞയാഴ്ചയാണ് രാജ്യസഭയുടെ അനുമതി ലഭിച്ചത്. അഴിമതിക്കേസുകളില്‍ അതിവേഗ വിചാരണയ്ക്കുള്ള വ്യവസ്ഥകളും ബില്‍ വിഭാവനം ചെയ്യുന്നു. കോഴ വാങ്ങുന്നവര്‍ക്ക് പിഴയോടൊപ്പം മൂന്നു വര്‍ഷത്തേക്കെങ്കിലും തടവു ശിക്ഷയാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം. ശിക്ഷാ കാലാവധി ഏഴുവര്‍ഷം വരെ നീണ്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: