മെക്സികോ സിറ്റി : വിമാനം തകര്‍ന്നു വീണ് കത്തിയെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മെക്സിക്കോയില്‍, 103 യാത്രക്കാരുമായി ദുറാങ്കോയിലെ ഗൗഡാല്യൂപ് വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തലസ്ഥാന നഗരിയായ മെക്സിക്കോ സിറ്റിയിലേക്ക് പറന്ന എയ്റോമെക്സിക്കോ വിമാനമാണ് ഇന്നലെ ശക്തമായ കാറ്റില്‍ തകര്‍ന്നു വീണത്.
പറന്നുയര്‍ന്ന് അല്പ സമയത്തിനകം കാറ്റിന്റെ ശക്തിയില്‍ വിമാനം നിലം പതിക്കുകയായിരുന്നു. നിലത്തുതൊട്ട വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടു. വൈകാതെ വിമാനത്തിന് തീപിടിച്ചു. എന്നാല്‍ അതിനു മുമ്പു തന്നെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുള്‍പ്പെടെയുള്ള 103 യാത്രക്കാരും പുറത്തു കടന്നു. ഇവരില്‍ 97 പേര്‍ക്ക് നിസാര പരിക്കുണ്ട്. രണ്ടു പൈലറ്റുമാരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പ്രാദേശിക സമയം വൈകീട്ട് നാലുമണിക്കായിരുന്നു അപകടം.
ഈ സമയം മഴ പെയ്തത് തീപ്പിടുത്തത്തിന്റെ ഭീ്കരത കുറച്ചെന്നാണ് രക്ഷപ്പെട്ട യാത്രക്കാരുടെ അഭിപ്രായം. വിമാനത്തിന്റെ പ്രധാനവാതില്‍ അടര്‍ന്നു പോയതും, വേഗത്തില്‍ പുറത്തെത്താന്‍ യാത്രക്കാര്‍ക്ക് രക്ഷയായി. 1981 ല്‍ എയ്റോമെക്സികോ വിമാനത്തിന് തീപ്പിടിച്ച് 32 യാത്രക്കാര്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: