തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യം ലേലം ചെയ്യുന്നതിനും വിപണനം നടത്തുന്നതിനുമുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നല്കി. കേരളാ മത്സ്യലേലം വിപണനം ഗുണനിലവാര പരിപാലനം ആക്ട് എന്നായിരിക്കും നിയമത്തിന്റെ പേര്. ഉപയോക്താവിന്റെ കൈയില്‍ എത്തുന്നതുവരെ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മത്സ്യം കേടു കൂടാകാതിരിക്കാന് രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് വ്യപകമായതിനെ തുടര്‍ന്നാണ് കര്‍ശന നിയമങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയത്.
മത്സ്യ ലേലത്തില്‍ ഏര്‍പ്പെടുന്ന വ്യക്തി സര്‍ക്കാര്‍ നിയോഗിക്കുന്ന ജീവനക്കാരന്റെ മുമ്പില്‍ അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് മാത്രമെ ലേലം നടത്തുന്നതിന് അനുവാദം ഉണ്ടാകു. മൂന്ന് വര്‍ഷമാണ് അനുമതി പത്രത്തിന്റെ കാലാവധി. ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഫിഷിങ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യലേലം നടത്തുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഭീമമായ കമ്മീഷന് ഇടനിലക്കാരായ ലേലക്കാര്‍ ഈടാക്കുന്നു. അത് പരിഹരിക്കാനാണ് മത്സ്യലേലവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്.
ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, ഹാര്‍ബറുകള്‍ എന്നിവയുടെ നടത്തിപ്പിന് മെച്ചപ്പെട്ട മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. ഫിഷ് ലാന്‍ഡിങ് സെന്ററുകളുടെ നടത്തിപ്പിനു തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ പ്രതിനിധിയോ അധ്യക്ഷനായി മാനേജ്മെന്റ് സൊസൈറ്റി രൂപീകരിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. മത്സ്യബന്ധന ഹാര്‍ബറുകളുടെ നടത്തിപ്പിനു ജില്ലാ കലക്ടര്‍ ചെയര്‍മാനായി മാനേജ്മെന്റ് സൊസൈറ്റി രൂപീകരിക്കും. പൊതു ഉടമയിലുളള എല്ലാ മത്സ്യമാര്‍ക്കറ്റുകളിലും മാനേജ്മെന്റ് സൊസൈറ്റി രൂപീകരിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: