ന്യൂദല്‍ഹി: യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നദിയില്‍ ഒഴുക്കില്‍പെട്ട് രണ്ട്പേര് മരിച്ചു. രാജ്ഘട്ട് ബസ് ഡിപ്പോയിലെ ശുചീകരണ തൊഴിലാളി സുരേഷ്(23), ബെല്ലാഗാവ് സ്വദേശിനി ആശ(11) എന്നിവരാണ് മരിച്ചത്.
നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സുരേഷ് ഒഴുക്കില്‍ പെടുന്നത്. ഇയാള്‍ മുങ്ങുന്നത് കണ്ട് സമീപത്തുള്ളവര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ വെള്ളത്തില്‍ പെട്ടാണ് ആശ മരിച്ചത്.
ഇതിനിടെ, യമുനാ നദിയിലെ ജലനിരപ്പ് ഉയരുന്നത് ജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നലെ 206.04 മീറ്ററാണ് നദിയില്‍ ജലനിരപ്പ് രേഖപ്പെടുത്തിയത്. 204.83 മീറ്ററാണ് അപകടനില.അതേസമയം 13,000ത്തിലേറെ പേരെ യമുനയുടെ തീരത്തുനിന്നു മാറ്റിപ്പാര്‍പ്പിച്ചു.
പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ടെന്റുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ മതിയാകാത്ത അവസ്ഥയാണ്. ആള്‍ത്തിരക്കു കൂടിയതോടെ പലരും സ്വന്തം നിലക്ക് ടെന്റുകളും മറ്റും നിര്‍മിച്ചു താമസം മാറേണ്ട അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: