കേരളത്തില്‍ 11309.5 ചതുരശ്ര കിലോമീറ്റര്‍ വനം ഉണ്ടെന്നു വനം വകുപ്പ് പറയുന്നു. അത് ഏകദേശം സംസ്ഥാനത്തിന്റെ 29.1 ശതമാനം വരും. വനത്തോട് ചേര്‍ന്ന് പശ്ചിമഘട്ടത്തിന്റ പലസ്ഥലങ്ങളിലായി 1837.8 ചതുരശ്ര കിലോമീറ്റര്‍ ഇക്കോളജിക്കലി ഫ്രെജൈല്‍ ലാന്‍ഡ് (ഇഎഫ്എല്‍) അഥവാ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുണ്ട്. ഇഎഫ്എല്‍ സ്ഥലങ്ങളിലെ പ്രവൃത്തികള്‍ പരിസ്ഥിതിയെ വളരെയധികം സ്വാധീനിക്കുന്നതും പരിസ്ഥിതിപരമായി പ്രാധാന്യമുള്ളവയുമാണ്.
കേരള വനം (ഇഎഫ്എല്‍ കൈവശവും പരിപാലനവും) ആക്ട് 2003 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമമാണ്. ഈ നിയമത്തിനു 3 പ്രധാന ലക്ഷ്യങ്ങളാണ് ഉള്ളത്. എക്കോളജിക്കല്‍ സന്തുലനം, ജൈവവൈവിധ്യ സംരക്ഷണം, വന ഉല്പാദനക്ഷമത വര്‍ദ്ദിപ്പിക്കല്‍ എന്നിവ. സംസഥാനത്ത് 1549.5 ചതുരശ്ര കിലോമീറ്റര്‍ തോട്ട ഭൂമികള്‍ ഉണ്ട്. മിക്കവാറും തോട്ട ഭൂമികള്‍ സംരക്ഷിത വനഭൂമികളോട് ചേര്‍ന്നു കിടക്കുന്നവയാണ്താനും.
വനസംരക്ഷണത്തിനു തോട്ടഭൂമികളുടെ സ്ഥാനങ്ങള്‍ അതീവ പ്രാധാന്യമുള്ളവയാണ്. പ്ലാന്റെഷനുകള്ക്കു വേണ്ടിയും(523.7 ച കി മീ) അല്ലാതെയും സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരിക്കുന്ന ഭൂമികളും വനസംരക്ഷണ നിയമപ്രകാരം വനേതര ആവശ്യത്തിന് (383.4 ച. കി മീ) നല്കിയ ഭൂമികളും മിക്കവാറും ഇഎഫ്എല്‍ നോട്ടിഫിക്കേഷന്‍ ഉള്ളവയാണ്. കാരണം ഈ ഭൂമികളില്‍ രൂപമാറ്റം വരുത്തിയാല്‍ അത് വനങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. അതായത് തോട്ടം ഭൂമി എന്ന വകയില്‍ ഉള്ള ഭൂമികളടക്കം നമ്മുടെ വനങ്ങളുടെ ബഫര്‍ സോണുകളാണ്.
തോട്ടം ഭൂമികളില്‍ പലതിലും കൃഷി ഇല്ലാതെ വനത്തോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങളില്‍ ഇപ്പോഴും വന്‍ മരങ്ങള്‍ വളരുന്നുണ്ട്. റിസേര്‍വ് വനത്തിനെ പോഷിപ്പിക്കുന്ന സ്ഥലങ്ങളാണിവ. സര്‍ക്കാര്‍ കണക്കില്‍ ഇപ്പോള്‍ 7.08 ലക്ഷം ഹെക്ടര്‍ തോട്ടങ്ങളില്‍ റബ്ബര്‍, തേയില, കാപ്പി, കശുവണ്ടി എന്നിവ വളരുന്നുണ്ട്. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ 2015 ല്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന് നായര്‍ കമ്മീഷന് 2016 ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2018 ജൂണ്‍ 20ന് കൂടിയ മന്ത്രിസഭായോഗം ഈ റിപ്പോര്‍ട്ട് പരിഗണിച്ചു ചില തീരുമാനങ്ങള്‍ കൈകൊണ്ടു. ജൂണ്‍ 21 നു ചട്ടം 300 പ്രകാരം (പൊതുതാത്പര്യ വിഷയങ്ങളില്‍ സ്പീക്കറുടെ അനുമതി പ്രകാരം മന്ത്രിമാര്‍ നിയമസഭയില്‍ നടത്തുന്ന പ്രസ്താവനകളാണ് ചട്ടം 300 പ്രകാരം അവതരിപ്പിക്കപ്പെടുന്നത്.
ഈ പ്രസ്താവനകളെ അവ അവതരിപ്പിക്കുന്ന വേളയില്‍ ചോദ്യം ചെയ്യാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.) മുഖ്യമന്ത്രി, കൃഷ്ണന് നായര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സഭയില്‍ ചില പ്രസ്താവനകള്‍ നടത്തി. അതില്‍ ഏറ്റവും പ്രധാനം തോട്ടങ്ങളെ ഇഎഫ്എല്‍ പരിധിയില്‍ നിന്നും ഒഴിവാക്കി എന്നും തോട്ടം മേഖലയിലെ കാര്‍ഷിക ആദായ നികുതി മരവിപ്പിച്ചു എന്നതുമാണ്. എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ വിശദീകരണത്തില്‍ 2005 നു മുമ്പ് തന്നെ തോട്ടം മേഖലയെ ഇഎഫ്എല്ലില്‍ നിന്നും ഒഴിവാക്കിയതാണെന്നു വിശദീകരിച്ചു. തോട്ടം മേഖലയെ രക്ഷിക്കാന്‍ തോട്ടം മേഖലയിലെ റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോള്‍ സര്‍ക്കാരിന് കിട്ടിയിരുന്ന സീനിയേറെജ് തുകയും വേണ്ടാന്ന് വച്ചു.
ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങള്‍ അവശേക്ഷിക്കുകയാണ്. 2003 ലോ 2005 ലോ അതിനു ശേഷമോ തോട്ടങ്ങളെ ഇഎല്‍ എല്‍ പരിധിയില്‍ നിന്നും മാറ്റിയെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ചട്ടം 300പ്രകാരമുള്ള പ്രസ്താവനയില്‍ അത് സൂചിപ്പിച്ചത്.
തോട്ടങ്ങള്‍ക്കു ഇഎഫ്എല്‍ ഇല്ലാതാകുമ്പോള്‍ ജൈവവൈവിധ്യ ശോഷണത്തിനും ഇക്കോളജിയ അസന്തുലിതാവസ്ഥക്കും കാരണമാകില്ലേ? ഇങ്ങനെ ചെയ്യുമ്പോള്‍ അത് 2003 ലെ ഇഎഫ്എല്‍ ആക്ട് തന്നെ അപ്രസക്തയാക്കുന്നതു പോലെയാകില്ലേ? വനങ്ങളുടെ ബഫര്‍ സോണ്‍ ആയി പ്രവര്‍ത്തിക്കുന്ന തോട്ടം മേഖലയിലെ മരങ്ങളുടെ നാശത്തിനു ഇടവന്നാല്‍ വനങ്ങള്‍ തന്നെ ശേക്ഷിക്കുമോ.
ഇഎഫ്എല്‍ പരിരക്ഷക്കു മങ്ങല്‍ ഏല്ക്കുമ്പോള് തോട്ടം മേഖലയിലെ കൂറ്റന്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ഇടവരുത്തുമോ? ഇഎഫ്എല്‍ പരിധി പോകുമ്പോള്‍ തോട്ടം മേഖലയില്‍ കൂടുതല്‍ പാറമടകളും, റിസോര്‍ട്ടുകളും അനധികൃത നിര്‍മാണങ്ങളും ഉണ്ടാകുമോ? തോട്ടം മേഖലയില്‍ കുന്നിടിച്ചു രൂപമാറ്റം സംഭവിക്കാന്‍ സാധ്യത ഉണ്ടോ? തോട്ട ഭൂമികളുമായി ബദ്ധപ്പെട്ട കോടതി കേസുകള്‍ക്ക് എന്ത് പറ്റും? തോട്ടഭൂമികളുടെ വിസ്തൃതിയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ എന്നു പരിഹരിക്കും? തോട്ടം ഉടമകള്‍ കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമികളുടെ നിജസ്ഥിതി നിശ്ചയം എപ്പോള്‍ നടക്കും?.
തോട്ട ഉടമകള്‍ക്കായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പാട്ട കുടിശിക വരുത്തിയിരിക്കുന്ന തോട്ട ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല?. പാട്ട കരാര്‍ ലംഘിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് ചെറുവിരല്‍ അനക്കുന്നില്ല?. വനഭൂമി കൈയേറിയ തോട്ട ഉടമകളില്‍ നിന്ന് ആ ഭൂമി പിടിച്ചെടുത്ത് എന്തുകൊണ്ട് വനഭൂമിയോട് ചേര്‍ക്കുന്നില്ല?. പാട്ട കാലവധി തീര്‍ന്ന തോട്ടങ്ങള്‍ തിരിച്ചെടുത്ത് എന്തുകൊണ്ട് ഭൂമി ഇല്ലാത്തവര്‍ക്കും, പട്ടയം കാത്തു കഴിയുന്നവര്‍ക്കും, വനഭൂമിയില്‍ നിന്ന് ഇറക്കിവിട്ട വനവാസികള്‍ക്കും, ദളിതര്‍ക്കും നല്കി മാതൃക കാട്ടുന്നില്ല?. തോട്ടം ഉടമകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുമ്പോള് പാവപ്പെട്ടവനെയും തോട്ടം തൊഴിലാളികളെയും കൂടി പരിഗണിക്കേണ്ടേ?. തൊഴിലാളി സര്‍ക്കാരെന്ന് മേനി പറയുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ തോട്ടം മുതലാളി സ്നേഹത്തിന്റെ ഒരംശമെങ്കിലും തൊഴിലാളികള്‍ക്കും ലഭിക്കണം.
തൊഴിലാളിക്ക് കൂര ഉണ്ടാക്കുമ്പോള്‍ അവരുടെ ദിവസക്കൂലി കൂട്ടുന്ന കാര്യത്തിലും ശുഷ്കാന്തി വേണം. തോട്ടം മേഖലയിലെ പരിഷ്കാരങ്ങള്‍ വനമേഖലക്കു ക്ഷീണം ചെയ്യരുത്. പശ്ചിമഘട്ടത്തിലെ തോട്ടങ്ങളും വനങ്ങളും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കേരളം കുടിവെള്ള ക്ഷാമത്തിലേക്കും പ്രളയത്തിലേക്കും വഴുതി വീഴും.
ഡോ. സി.എം. ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: