പാനൂര്‍: കൃതിമ കരജലപാതക്കെതിരെ സമരം ശക്തമാകുമ്പോള്‍ പദ്ധതിക്കനുകൂലമാക്കി ജനങ്ങളെ മാറ്റാന്‍ സിപിഎം ശ്രമം. പദ്ധതി പ്രദേശത്തെ സിപിഎം സ്വാധീന മേഖലകളില്‍ അനുഭാവി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പദ്ധതിയുടെ ഗുണങ്ങളും സര്‍ക്കാര്‍ പാക്കേജിനെക്കുറിച്ചും പറയുകയാണ് നേതൃത്വം. മട്ടന്നൂര്‍ വിമാനത്താവളം നിര്‍മ്മാണത്തിനായി സ്ഥലം നല്‍കിയവര്‍ക്ക് നല്ലപാക്കേജ് ലഭിച്ചെന്നും സമാനമായ രീതിയില്‍ത്തന്നെ പാര്‍ട്ടി ഇടപ്പെട്ട് പാക്കേജ് വാങ്ങി തരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ വഞ്ചിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാനായി ഒരു നാടിനെ കീറി മുറിക്കാന്‍ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി ഒത്താശ ചെയ്തു കൊടുക്കുകയാണ്.
കൊച്ചിയങ്ങാടി, കണ്ണംവെള്ളി, ബെയ്സില്‍ പീടിക, തെക്കെ പാനൂര്‍, വില്ലേജ് ഓഫീസ് പരിസരം, തോട്ടുമ്മല്‍ എന്നിവിടങ്ങളിലാണ് യോഗം ചേര്‍ന്നു വരുന്നത്. കൊച്ചിയങ്ങാടി, കണ്ണംവെള്ളി ഭാഗങ്ങളില്‍ യോഗം ചേര്‍ന്നു. സ്ഥലം ഏറ്റെടുക്കലുമായി സഹകരിക്കണമെന്ന ആവശ്യമുയര്‍ത്തി സ്ഥലം നഷ്ടമാകുന്നവര്‍ക്ക് ജോലി വാഗ്ദാനവും നല്‍കുന്നുണ്ട്. സംയുക്ത സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ സജീവമായ നേതാക്കള്‍ തന്നെയാണ് വീടും സ്ഥലവും നഷ്ടമാകുന്നവരെ സമരത്തില്‍ നിന്നും പിന്മാറ്റാനും ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രന്‍ തന്റെ എഫ്ബി പോസ്റ്റില്‍ ജലപാതക്ക് അനുകൂലമായി പോസ്റ്റിടുകയും ബിജെപി, യുഡിഎഫ് സമരത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാല്‍ സംയുക്ത സമരസമിതിക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. സമരരംഗത്ത് തുടക്കം മുതലുള്ള സംയുക്ത സമരസമിതിയുടെ പ്രവര്‍ത്തനത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് പി.ഹരീന്ദ്രന്‍ നല്‍കിയതോടെ ഈ സമരസമിതിക്ക് എതിരെയും സംശയം ഉയര്‍ന്നിട്ടുണ്ട്. സിപിഎം തോട്ടുമ്മല്‍ ബ്രാഞ്ച്സെക്രട്ടറി കെ.ബിജുവാണ് സംയുക്ത സമരസമിതി കണ്‍വീനര്‍. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ ചിറകരിയാന്‍ നോക്കിയവര്‍ പാനൂരിലും ജലപാത സമരത്തെ അടിച്ചമര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: