ന്യൂദല്‍ഹി: വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടു കന്യാസ്ത്രീകളടക്കം മൂന്നു പ്രതികളെ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. കേസിലെ മറ്റു പ്രതികളായ ഫാദര്‍ തേരകം, സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡന പരാതികള്‍ക്കെതിരെ സുപ്രീംകോടതി രോഷം പ്രകടിപ്പിച്ചു.
ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. ഹൈദരലി, ഡോ. സിസ്റ്റര്‍ ടെസ്സി തോമസ്, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. ഇവര്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം പോലീസില്‍ നിന്ന് മറച്ചുവെച്ചെന്ന കുറ്റമായിരുന്നു മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയത്.
വിചാരണ ഇന്നലെ കീഴ്ക്കോടതിയില്‍ തുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തിരമായി കേസ് പരിഗണിച്ച് മൂന്നു പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. മൂന്നു പ്രതികളെ ഒഴിവാക്കുന്നതായും വിധിയുടെ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തേരകം, കമ്മിറ്റി അംഗം സിസ്റ്റര്‍ ബെറ്റി ജോസഫും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നഭ്യര്‍ത്ഥിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി അനുവദിച്ചില്ല. ഇരുവരും വിചാരണ നേരിടണം. കോടതി ചൂണ്ടിക്കാട്ടി.
കേസ് പരിഗണിക്കവേ കേരളത്തിലെ പള്ളികളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന പരാതികള്‍ വര്‍ദ്ധിക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചു. ക്രൈസ്തവ സഭകളിലെ പീഡന പരാതികള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും ജസ്റ്റിസ് സിക്രി ചോദിച്ചു. വീട്ടമ്മ ഓര്‍ത്തഡോക്സ് വികാരിമാര്‍ക്കെതിരെ നല്കിയ ലൈംഗിക പീഡന പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും ജസ്റ്റിസ് സിക്രിയുടെ ബെഞ്ചാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: