കൊച്ചി: ഗസല്‍ മഴ തീര്‍ക്കാന്‍ ഇനി ഉംബായി ഇല്ല. മലയാളികളിലേക്ക് ഗസലിന്റെ അവാച്യ അനുഭൂതി പകര്‍ന്നുനല്‍കിയ ഉംബായി(പി.എ ഇബ്രാഹിം)അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.35 നായിരുന്നു അന്ത്യം. ഭൗതികദേഹം രാവിലെ 10 മുതല്‍ കല്‍വത്തി കമ്മ്യുണിറ്റി ഹാളില്പൊതുദര്ശനത്തിനു വെയ്ക്കും. കബറടക്കം വൈകിട്ട് 4ന് കല്‍വത്തി ജുമാ മസ്ജിദ് കബറിടത്തില്‍.
കേരളത്തിലെ ഗസല്‍ ഗായകരില്‍ ശ്രദ്ധേയനായ ഉംബായി കുറച്ചുനാളായി പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഒഎന്‍വി കുറുപ്പ് അടക്കമുള്ള കവികളുടെ കവിതകള്‍ക്ക് ഗസല്‍ ആവിഷ്കാരം നല്കി ഉംബായി അവതരിപ്പിച്ച രീതിക്ക് ഏറെ ജനപ്രീതി നേടി. തൊണ്ണൂറുകളുടെ ഒടുവിലാണ് ഉംബായി ഗസല്‍ ലോകത്ത് സജീവമായത്.
നെല്ലുകടവ് പടിഞ്ഞാറെ വീട്ടില്‍ അബുവിന്റേയും ഫാത്തിമയുടെയും മകനായി 1952 ല്‍ മട്ടാഞ്ചേരിയിലായിരുന്നു ജനനം. ജീവിതത്തില്‍ ഒട്ടേറെ തിക്താനുഭവങ്ങളിലൂടെ സഞ്ചരിച്ച ഉംബായി ഒടുവില്‍ സംഗീതത്തില്‍ അഭയം കണ്ടെത്തി.
സംഭവബഹുലമായിരുന്നു ആ ജീവിതം. ഉപജീവന മാര്‍ഗ്ഗം തേടി മുബൈയിലേക്ക് പോയി. സംഗീതജ്ഞന് ഉസ്താദ് മുനവര്‍ അലി ഖാനെ കണ്ടതോടെ ആ ജീവിതത്തിന്റെ ഗതിമാറി. ഏഴ് വര്‍ഷം തുടച്ചയായി അദ്ദേഹത്തിന്റെ കീഴില്‍ ഹിന്ദുസ്ഥാനി അഭ്യസിച്ചു. തന്റെ വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വഴി നടന്നു. വിഖ്യാത ഗായകന് മെഹബൂബിന്റെ സംഗീതയാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാനുള്ള ഭാഗ്യവും ഉംബായിക്കുണ്ടായി.
തബല, ഹാര്‍മോണിയം, കീബോഡ് എന്നീ സംഗീത ഉപകരണങ്ങളും അദ്ദേഹത്തിന് അനായാസമായി വഴങ്ങി. പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞൂ, നിന് മന്ദഹാസം തുടങ്ങിവ ഉംബായിയുടെ പ്രശസ്തമായ ഗസലുകളാണ്. രാഗം ഭൈരവി എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവല്‍ എന്ന സിനിമയ്ക്ക് വേണ്ടി എം. ജയചന്ദ്രനൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ഹബ്സ, മക്കള്‍: ഷൈലജ, സബിത , സബീര്‍. മരുമക്കള്‍: നിഷാദ് , നൗഫല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: