ഇടുക്കി: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംഭരണിയെന്ന് സര്‍ക്കാരും വൈദ്യുതി വകുപ്പും അവകാശപ്പെടുമ്പോഴും വെള്ളം തുറന്നുവിടുന്നുവെന്ന് പറഞ്ഞാല്‍ ഉണ്ടാകുന്നത് ആശങ്കമാത്രം. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഇടുക്കി ജലസംഭരണി ഇന്നല്ലെങ്കില്‍ നാളെ തുറക്കേണ്ടി വരുമെന്നിരിക്കെ ഇതിനാവശ്യമായ സാഹചര്യം ഒരുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വരുത്തിയത് ഗുരുതര വീഴ്ച.
ആദ്യം ഷട്ടര്‍ തുറക്കാന്‍ തിരക്ക് കൂട്ടിയത് ആശങ്കയ്ക്ക് അപ്പുറം കൈയേറ്റക്കാരെ രക്ഷിക്കാനാണെന്ന ആരോപണം ശക്തമാണ്. പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളം ഉയര്‍ന്നാല്‍ ക്യാച്ച്മെന്റ് മേഖലയിലെ കൈയേറ്റത്തെയും ഇത് ബാധിക്കും, ഇത് കൂടി മുന്നില്‍ക്കണ്ടായിരുന്നു ഈ നീക്കം.
സംഭരണശേഷിയില്‍ അവ്യക്തത
2403 അടിയാണ് പരമാവധി സംഭരണ ശേഷിയെന്നറിയുമ്പോഴും 2408.5 അടി വരെ വെള്ളം ശേഖരിക്കാന്‍ മൂന്ന് അണക്കെട്ടുകള്‍ ചേര്‍ന്ന ഇടുക്കിക്ക് ആകും. സാധാരണ എല്ലാ അണക്കെട്ടുകളും നിര്‍മിക്കുന്നത് പരമാവധി സംഭരണ ശേഷിയേക്കാള്‍ ഒന്ന്-രണ്ട് അടി വരെ ഉയര്‍ത്തിയാകും. ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് വിടുമ്പോഴും ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. പരമാവധി രണ്ടടിയില്‍ നിജപ്പെടുത്താവുന്ന അളവ് ഇടുക്കിയില്‍ അഞ്ചര അടിയാണ്. ഇതിനും മുകളിലായി 2415 അടി വരെ ഉയരത്തിലാണ് സംഭരണിയുടെ സുരക്ഷാ കവചം പണി കഴിപ്പിച്ചിരിക്കുന്നത്.
അനധികൃത കൈയേറ്റങ്ങള്‍
വെള്ളം ഉയരില്ലെന്ന വിശ്വാസത്തില്‍ ക്യാച്ച്മെന്റ് ഏരിയയില്‍ പോലും വ്യാപകമായ കൈയേറ്റമാണുണ്ടായിരിക്കുന്നത്. 2403 അടിയായി ജലനിരപ്പ് പരിമിതപ്പെടുത്തുക കൂടി ചെയ്തതോടെ ഇത് വീണ്ടും കൂടി. പൂര്‍ണമായും അനധികൃതമായാണ് ചെറുതോണി ടൗണ്‍ പോലും നിര്‍മിച്ചിരിക്കുന്നത്. ഇവിടെ വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ കെഎസ്ഇബി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതെല്ലാം കൈയേറ്റക്കാര്‍ വിസ്മരിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പാതയിലും ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് പൊങ്ങിയത്. ആശങ്കയേറി വരുന്ന ഈ സാഹചര്യത്തില്‍ പോലും ഇവിടങ്ങളില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
പതിറ്റാണ്ടുകളായി സംഭരണി തുറന്നിട്ടില്ല എന്ന ധൈര്യത്തിലായിരുന്നു നിര്‍മാണങ്ങളത്രയും. ചെറുതോണി ടൗണിരിക്കുന്ന സ്ഥാനത്ത് 1991ല്‍ അണക്കെട്ട് തുറന്നപ്പോള്‍ ഉണ്ടായിരുന്നത് ഒന്നോ രണ്ടോ കടകളാണ്. ഇന്ന് ടൗണ്‍ വലിയ വ്യാപാര കേന്ദ്രമായി മാറി. ഇതെല്ലാം അധികാരികളും കെഎസ്ഇബിയും കണ്ടില്ലെന്ന് നടിച്ചു. കൈയേറ്റ ഭൂമിയിലെ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ വീട്ടുനമ്പര്‍ നല്കി, കെഎസ്ഇബി വെളിച്ചവും എത്തിച്ചു. സംഭരണിയുടെ നിര്‍മാണ വേളയില്‍ ഇവിടെ താമസിച്ചിരുന്നവര്‍ക്ക് സ്ഥലം അടക്കം നല്കി ഇവിടെ നിന്ന് മാറ്റിയതാണ്. പിന്നീട് ഡാമില്‍ ജോലിക്കായി എത്തിയവരും കച്ചവടത്തിനായി എത്തിയവരും എല്ലാം ഇതിന് സമീപത്ത് താമസമാക്കി. കാലക്രമത്തില്‍ കൈയേറ്റങ്ങളുടെ വിളനിലമായി പെരിയാറും ഇടുക്കി സംഭരണിയുടെ ചുറ്റുപാടും മാറി.
ആശങ്ക മുതലാക്കി
സംഭരണിയിലെ ജലശേഖരം കുതിച്ചുയരുന്നത് കണ്ട് വൈദ്യുതി വകുപ്പ് അടക്കം അത്ഭുതപ്പെട്ടെങ്കിലും ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് കണക്ക് കൂട്ടിയിരുന്നില്ല. ഇത് മറികടന്നതോടെ പിന്നീട് വെപ്രാളമായി. ദിവസത്തില്‍ മൂന്നടി വരെ വെള്ളമുയര്‍ന്നതോടെ ആശങ്കയേറി. ഡാം സേഫ്ടി വിഭാഗവും ജനറേഷന് വിഭാഗവും സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ വളരെ അടിയന്തര സാഹചര്യത്തില്‍ മാത്രം, 2400ല്‍ തുറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വകുപ്പ് മന്ത്രി ഇടപെട്ട് ഇത് 2397-2398 വരെ എന്നാക്കി.
അനൂപ് ഒ. ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: