ചെന്നൈ: കടയടയ്ക്കുന്ന സമയത്ത് ബിരിയാണി വിമ്പാൻ വിസമ്മതിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഡിഎംകെ പ്രവര്‍ത്തകരുടെ മര്‍ദനം. ചെന്നൈ വിരുമ്പാക്കത്തെ ഹോട്ടലില്‍ ഞായറാഴ്ച വൈകിട്ടാണ് ഡിഎംകെ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയടക്കമുള്ളവരാണ് അക്രമം നടത്തിയത്.
ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിരവധി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇവരില്‍ ചിലരാണ് ആക്രമണം നടത്തിയതെന്നു പോലീസ് അറിയിച്ചു. രാത്രി പത്തോടെ ഹോട്ടലില്‍ എത്തിയവര്‍, ഡിഎംകെ നേതാക്കളാണെന്നും കരുണാനിധിയെ കാണാന്‍ എത്തിയതാണെന്നും അറിയിച്ച ശേഷം സൗജന്യമായി ബിരിയാണി ആവശ്യപ്പെട്ടു.
എന്നാല്‍ രാത്രിയായതിനാല്‍ ഭക്ഷണം തീര്‍ന്നതായി ഹോട്ടലുകാര്‍ മറുപടി നല്കി. ഇത് പറഞ്ഞതിനു പിന്നാലെ സംഘം ഹോട്ടല്‍ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെയിറ്ററെ അക്രമിക്കുന്നതു കണ്ടു തടയാനെത്തിയ മറ്റൊരു ഹോട്ടല്‍ ജീവനക്കാരനും ക്രൂര മര്‍ദനമേറ്റു. ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: