ഇടുക്കി: ഇടുക്കി സംഭരണി തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മന്ത്രി എം.എം. മണി. മഴ കൂടിയാലും മുല്ലപ്പെരിയാര്‍ തുറന്ന് വിടുകയും ചെയ്താല്‍ മാത്രം ഇനി ഇക്കാര്യം ആലോചിക്കേണ്ടതുള്ളു. മഴയും നീരൊഴുക്കും കുറഞ്ഞതായും അദ്ദേഹം വിലയിരുത്തി.
ഇന്ന് രാവിലെ 11ന് അണക്കെട്ട് സന്ദര്‍ശിച്ച ശേഷം കളക്ടറേറ്റില്‍ വച്ച് മന്ത്രി എം.എം. മണി, ജില്ലാ കളക്ടര്‍ ജീവന് ബാബു കെ., ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ്, ജില്ലാ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം നടക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യം സംബന്ധിച്ച് വ്യക്തമായ തീരുമാനം വരുകയുള്ളു.
മഴയ്ക്ക് ശമനം വന്നതിന് പിന്നാലെ ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് തീരവാസികള്‍ക്ക് ഷട്ടര്‍ തുറക്കില്ല എന്ന പ്രതീക്ഷ നല്‍കിയിരുന്നു. ദിവസങ്ങളായി കനത്ത മഴ പദ്ധതി പ്രദേശത്ത് ലഭിച്ചത് ജലനിരപ്പ് ക്രമാധീതമായി ഉയരുന്നതിനും പെരിയാര്‍ തീരവാസികളില്‍ ആശങ്ക പരത്തുന്നതിനും കാരണമായിരുന്നു.
ജലനിരപ്പ് 2395 അടി എത്തിയ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഇന്ന് രാവിലെ 10 മണിവരെ ഒരടിയോളം വെള്ളമാണ് കൂടിയത്. 2396.12 അടിയാണ് അവസാനം വിവരം ലഭിക്കുമ്പോള്‍ ജലനിരപ്പ്. ഇന്നലെ മാത്രം ജലനിരപ്പ് ഉയര്‍ന്നത് 0.30 അടിയാണ്. പരീക്ഷണ തുറക്കലടക്കമുള്ളവ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമെ നടത്തൂ എന്നാണ് ഔദ്യോഗിക വിവരം.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 22.338 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയത്. 0.56 സെ.മീ. മഴയാണ് ഇക്കാലയളവില്‍ ലഭിച്ചത്, ദിവസങ്ങളായി മഴയും നീരൊഴുക്കും കുറഞ്ഞ് വരികയാണ്. പ്രവര്‍ത്തന ക്ഷമമായ അഞ്ച് ജനറേറ്ററുകളും പരമാവധി ഉപയോഗിച്ച് മൂലമറ്റത്ത് വൈദ്യുതി ഉത്പാദനവും നടന്ന് വരികയാണ്. 15.078 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബുധനാഴ്ച മാത്രം ഉത്പാദിപ്പിച്ചത്.
ജൂലൈ മാസത്തില്‍ ആകെ ഇടുക്കിയില്‍ നിന്ന് 217.137 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് ഉത്പാദനം കൂട്ടിയ 11ന് ദിവസത്തിനിടെ മാത്രം മൂലമറ്റത്ത് നിന്ന് കെഎസ്ഇബിയുടെ അക്കൗണ്ടിലെത്തിയത് 56.4 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: