ന്യൂദല്‍ഹി: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി കര്‍ണ്ണാടക ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച കത്ത് നല്കി. റോഡിന്റെ വീതി കൂട്ടി കമ്പി വേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാമെന്ന് കത്തില്‍ പറയുന്നു. ഇതിന് കേരളം കര്‍ണാടകവും സംയുക്തമായി ചെലവ വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു കിലോമീറ്റര്‍ നീളത്തില്‍ നാല് ആകാശ പാതകള്‍ നിര്‍മിച്ച് മൃഗങ്ങള്‍ക്ക് അതിന് താഴെക്കുടി കടന്നു പോകാന്‍ സൗകര്യമൊരുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ആകാശപാതകള്‍ ഇല്ലാത്ത സ്ഥലത്ത് വേണം കമ്പിവേലികള്‍ സ്ഥാപിക്കാന്‍. ഏകദേശം 460 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും മന്ത്രി രേവണ്ണയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.
യാത്രാനിരോധനം നീക്കണമെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി കേരളം ആവശ്യപ്പെട്ട് വരികയായിരുന്നു. ഇതു സംബന്ധിച്ച ഹര്‍ജി ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. വയനാട് – മൈസുരു ദേശിയ പാത കടന്നുപോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: