കാബുള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഭീകരര്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നു പേരെ തട്ടിക്കൊണ്ടു പോയി വധിച്ചു. മലേഷ്യ, മാസിഡോണിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭീകരര്‍ വധിച്ച മറ്റു രണ്ടു പേര്. ലോകത്തെ രണ്ടാമത്തെ വലിയ ഭക്ഷ്യ വിതരണ ശൃംഖലയായ സൊഡെക്സോയിലെ പാചകക്കാരാണ് മൂവരുമെന്ന് കാബുള്‍ പോലീസ് മേധാവിയുടെ വക്താവ് ഹഷ്മത് സ്റ്റാനേക്സായ് അറിയിച്ചു.
മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ സഹായത്തോടെ കമ്പനി അധികൃതരെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. വെടിവെച്ചു കൊന്ന ശേഷം കാറിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കിഴക്കന്‍ കാബൂളിലെ പുല് ഇ ചൗക്കിയില്‍ നിന്നാണ് മൂന്നു പേരെയും തട്ടിയെടുത്തത്.
തട്ടിക്കൊണ്ടുപോകല്‍ അടുത്തയിടെയായി അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചു വരികയാണ് . ഭീകര സംഘടനകളും, മോചനദ്രവ്യം ആവശ്യപ്പെട്ട് കുറ്റവാളികളും ആളുകളെ തട്ടിക്കൊണ്ടു പോകുന്നത് പതിവാണ്. തദ്ദേശീയരും വിദേശികളും ഇതിന് ഒരുപോലെ ഇരയാകുകയാണ്.
സൈനിക ക്യാമ്പുകള്‍, ഓഫീസുകള്‍, സ്കൂളുകള്‍, ജയിലുകള്‍, എന്നിവിടങ്ങളിലെല്ലാം കാന്റീനുകള്‍ നടത്തുന്ന സൊഡെക്സോയുടെ ഇടപാടുകാരില്‍ ഇംഗ്ലണ്ടിലെ റോയല്‍ ആസ്കോട്ട് റേസ്കോഴ്സും അമേരിക്കയിലെ മറൈന്‍ കോര്‍പ്സും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: