പാനൂര്‍: ഇതു റോഡല്ല. തോടാണ്. പാനൂര്‍ ബസ്റ്റാന്‍ഡ് ബൈപ്പാസ് റോഡിന്റെ അവസ്ഥയാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ച റോഡ്, മഴ കനത്തതോടെ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കാല്‍നട യാത്രപോലും ദുഷ്ക്കരമായ ഈ റോഡിന്റെ ഇരുവശവും താമസിക്കുന്നവര്‍ക്ക് പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തെറിക്കുന്ന ചെളിവെള്ളം വീടുകളിലേക്ക് പോലും എത്തുകയാണെന്ന് ഇവര്‍ പറയുന്നു. വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ യാത്ര ചെയ്യുന്ന റോഡാണിത്. ഭാരം വഹിച്ചുകൊണ്ട് ലോറികള്‍ കടത്തി വിടുന്നതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. 25 ലക്ഷം രൂപ മുടക്കി മൂന്നു മാസം മുമ്പ് പണിത റോഡ് തകര്‍ന്നത് അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തി മൂലമാണെന്നും നഗരസഭയുടെ കെടുകാര്യസ്ഥത പ്രകടമാക്കുന്നതാണ് ബൈപ്പാസ് റോഡ് നിര്‍മ്മാണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മഴ ശമിച്ചാല്‍ മാത്രമെ നവീകരണ പ്രവൃത്തി നടത്താനാവൂ എന്നും കരാറുകാരനെക്കൊണ്ടു തന്നെ പ്രവൃത്തി ചെയ്യിക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: