കൊച്ചി: മാവോയിസ്റ്റ് നേതാവിന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തില്‍ രജീഷ് പോളിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശം. മാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനും ആക്ടിവിസ്റ്റുമാണ് രജീഷ് പോള്‍. ലഭിച്ച പരാതികള്‍ മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി, രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണച്ചുമതല. രജീഷ് പോളിനെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയോട് യുവജന ക്ഷേമ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ തുടര്‍ന്ന് ഉയര്‍ന്ന പരാതിയിലാണ് അന്വേഷണം.
16 വയസ്സില്‍ ലൈംഗികമായ അതിക്രമം നേരിട്ടെന്നും പുറത്തുപറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: