നാന്‍ജിങ്(ചൈന): ഇന്ത്യയുടെ സൈന നെഹ്വാള് , പി.വി. സിന്ധു, സായ് പ്രണീത് എന്നിവര്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം പുരുഷന്മാരുടെ അഞ്ചാം സീഡായ കിഡംബി ശ്രീകാന്ത് പുറത്തായി.
പത്താം സീഡായ സൈന പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ റാച്ച്നോക്ക് ഇന്റാനോണിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-16, 21-19. മത്സരം 47 മിനിറ്റ് നീണ്ടു. ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ വനിതാ താരമാണ് സൈന.
സ്പെയിനിന്റെ കരോളിന മാരിനാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി. എഴാം സീഡായ കരോളിന് മാരിന് മൂന്നാം റൗണ്ടില്‍ ജപ്പാന്റെ പതിനഞ്ചാം സീഡായ സായക സോട്ടോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-7, 21-13.
സായ് പ്രണീത് മൂന്നാം റൗണ്ടില്‍ ഡെന്മാര്ക്കിന്റെ എച്ച്.കെ. വിറ്റിന്‍ഹസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 21-13, 21-11. ഇതാദ്യമായാണ് സായ് പ്രണീത് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.
മുന്‍ ലോക രണ്ടാം നമ്പറായ ഹുന്‍ സംഗിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-10, 21-18. മൂന്നാം സീഡായ സിന്ധു ക്വാര്‍ട്ടറില്‍ ജപ്പാന്റെ നസോമി ഒകുഹാരയെ നേരിടും.ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന ശ്രീകാന്തിനെ മൂന്നാം റൗണ്ടില്‍ മലേഷ്യയുടെ ഡാരന്‍ ലിയുവാണ് പരാജയപ്പെടുത്തിയത്. പരിചയ സമ്പന്നനായ ഡാരന്‍ ലിയു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിനെ തകര്‍ത്തുവിട്ടത്. 21-18, 21-18. മത്സരം നാല്‍പ്പത്തിയൊന്ന് മിനിറ്റ് നീണ്ടു.
ഇന്ത്യയുടെ സത്വിക്സൈരാജ് രങ്കിറെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ടീം മലേഷ്യയുടെ ലോക ഏഴാം നമ്പര്‍ ടീമായ ഗോ സൂണ്‍ ഹായുത്- ഷെവോണ്‍ സഖ്യത്തെ അട്ടിമറിച്ചു. അമ്പത്തിയൊന്‍പതു മിനിറ്റ്് നീണ്ട് ശക്തമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്. സ്കോര്‍ 20-22, 21-14, 21-6.
ലോക നാല്‍പ്പതാം റാങ്കുകാരായ രങ്കിറെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം ക്വാര്‍ട്ടറില്‍ ഒന്നാം സീഡായ ചൈനീസ് തായ്പേയിയുടെ സീവി- യാക്വിയോങ്ങ് ടീമിനെയാണ് നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: