ന്യൂദല്‍ഹി: പൗരത്വ രജിസ്ട്രി വിഷയത്തില്‍ മുതലെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെയും തൃണമൂലിന്റെയും നീക്കത്തിന് തിരിച്ചടി. എന്‍ആര്‍സിയെ എതിര്‍ക്കുന്ന മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് അസമിലെ തൃണമൂല്‍ സംസ്ഥാന അധ്യക്ഷന്‍ ദ്വിപന്‍ പതക് രാജിവെച്ചു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരായ അസം ജനതയുടെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിന്റെ ഫലമാണ് എന്‍ആര്‍സി. എന്നാല്‍ ബംഗാളികളെ അസമില്‍നിന്നും ഓടിക്കുന്നതിനാണ് ഇതെന്ന വ്യാജപ്രചാരണമാണ് മമത നടത്തുന്നത്. സംസ്ഥാനത്തിന്റെ പ്രതിഛായ നശിപ്പിക്കുന്ന ആരെയും അംഗീകരിക്കാന്‍ സാധിക്കില്ല. മുന്‍ എംഎല്‍എ കൂടിയായ ദ്വിപന്‍ വ്യക്തമാക്കി.
ബംഗാളിലെ രാഷ്ട്രീയ അധികാരം നിലനിര്‍ത്താന്‍ എന്തിനാണ് മമത അസമിനെ ബലിയാടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയുള്ള ഒരു പാര്‍ട്ടിയില്‍ തുടരാന്‍ എനിക്ക് ധാര്‍മ്മികമായി അവകാശമില്ല. തൃണമൂല്‍ പ്രതിനിധി സംഘം അസം സന്ദര്‍ശിക്കുന്ന കാര്യം ബുധനാഴ്ചയാണ് അറിയിച്ചത്. അഭിപ്രായം ചോദിച്ചിരുന്നുവെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഞാന്‍ പറയുമായിരുന്നു. സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മമത എവിടെയായിരുന്നു. പാര്‍ട്ടിക്ക് നിരവധി എംപിമാരുണ്ട്. അവര്‍ക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അദ്ദേഹം വിമര്‍ശിച്ചു.
എന്‍ആര്‍സിയെ ഏറ്റവുമധികം എതിര്‍ക്കുന്നത് മമതയാണ്. തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പ് കോണ്‍ഗ്രസ്സിന് ഇപ്പോഴില്ല. രാജീവ് ഗാന്ധിയുടെ കാലത്ത് യാഥാര്‍ത്ഥ്യമായ അസം കരാറിന്റെ തുടര്‍ച്ചയാണ് എന്‍ആര്‍സി. ഇത് പൂര്‍ത്തിയാക്കുമെന്നത് അസമില്‍ ബിജെപിയുടെ തരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സംസ്ഥാന നേതൃത്വം എന്‍ആര്‍സിയെ ശക്തമായി പിന്തുണക്കുന്നതും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ പ്രതിരോധത്തിലാക്കി. എന്‍ആര്‍സി തങ്ങളുടെ കുട്ടിയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി അവകാശപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: