ബെയ്ജിങ്: ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സെറിമോണിയല്‍ ബോര്‍ഡര്‍ പേഴ്സണല്‍ മീറ്റിങ്ങി (ബിപിഎം) ല്‍ പങ്കെടുത്ത് ഇന്ത്യന്‍ സേന. വിള്ളലുകള്‍ വീണ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയെടുത്ത സുപ്രധാന തീരുമാനമാണിത്. ചടങ്ങില്‍ ഇരുസേനകളുടെയും ഔപചാരിക അഭിസംബോധന നടന്നു.
പിഎല്‍എ സംഘം ഇന്ത്യന്‍ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മീറ്റിങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ മീറ്റിങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ ഇന്ത്യ-ചൈനീസ് പട്ടാളക്കാര്‍ക്ക് അവരുടെ സമ്പന്നമായ സംസ്കാരം പ്രകടിപ്പിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഇരു സൈന്യവും തമ്മിലുള്ള ഇത്തരം ഇടപെടലുകള്‍ പരസ്പര ധാരണയെ പ്രോത്സാഹിപ്പിക്കുന്നതിനും അതിര്‍ത്തിയില്‍ സമാധാനം കൈവരിക്കുന്നതിനും സഹായിക്കുമെന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു ക്ഷണം ചൈന മുന്നോട്ടുവച്ചതും ഇന്ത്യ സ്വീകരിച്ചതും.
ഇരുരാജ്യങ്ങളിലെയും സേനകളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് നിരവധി നടപടികള്‍ പുരോഗമിച്ചു വരവെയാണ് ബിപിഎം മീറ്റിങ്ങില്‍ ഇന്ത്യ പങ്കെടുത്തത്. വരും ആഴ്ചകളില്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ഉന്നതതല സന്ദര്‍ശനങ്ങളുടെ പട്ടിക കൈമാറുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധ മന്ത്രിയായ ജെ. വെയ് ഫെന്‍ഹെ എന്നിവര്‍ ഇന്ത്യ സന്ദര്‍ശിക്കും. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ ക്ഷണം സ്വീകരിച്ച് വെയ് സന്ദര്‍ശനത്തിന് തയാറെടുക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: