ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാജ്യത്തിന്റെ പരമാധികാരം വച്ച് കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരാണ് രാജ്യത്തിന്റെ ആത്മാവ്, അല്ലാതെ ഇറക്കുമതി ചെയ്ത വോട്ട് ബാങ്കല്ല. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അസമിലെ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ രാഹുല്‍ കൈക്കൊള്ളുന്ന നിലപാട് മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും എടുത്ത നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ്. അതിര്‍ത്തികാക്കുക, നുഴഞ്ഞുകയറ്റം തടയുക, പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ സുപ്രധാന കടമ. കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യത്തിന്റെ പരമാധികാരം വച്ചാണ് കളിക്കുന്നത്, അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റ വിഷയത്തില്‍ മമത പഴയ നിലപാട് മാറ്റിയിരിക്കുകയാണ്. വിദേശികളെ (ബംഗ്ലാദേശികള്‍) പുറത്താക്കണമെന്ന നിലപാടാണ് ഇന്ദിരയും രാജീവും കൈക്കൊണ്ടിരുന്നത്. പക്ഷേ, രാഹുല്‍ കടകവിരുദ്ധമായ നിലപാടും. കോണ്‍ഗ്രസ് മലക്കം മറിഞ്ഞിരിക്കുകയാണ്. 2005ല്‍ മമത ബിജെപിയുമായി സഖ്യത്തിലായിരുന്നു. അന്ന് വ്യത്യസ്ത നിലപാടാണ് എടുത്തത്. ഫെഡറല്‍ മുന്നണി നേതാവെന്ന നിലയ്ക്ക് മമത ഇന്ന് കടകവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇത്തരം ദുര്‍ബല മനസ്സുകളാണോ ഇന്ത്യയുടെ പരമാധികാരം തീരുമാനിക്കേണ്ടത്, അദ്ദേഹം ചോദിച്ചു. മനുഷ്യാവകാശപ്രശ്നമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. അഭയാര്‍ഥിയെ പീഡിപ്പിച്ചാല്‍ ഇക്കാര്യം ശരിയാണ്. പക്ഷേ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇത് ബാധകമല്ല. പ്രദേശവും പൗരന്മാരും സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ രണ്ട് പ്രധാനഘടകങ്ങളാണ്. ജമ്മുകശ്മീരില്‍ പരമാധികാരം സംരക്ഷിക്കാന്‍ ഇന്ത്യ കടുത്ത വെല്ലുവിളികളാണ് നേരിട്ടത്, അദ്ദേഹം പറഞ്ഞു.
അതിനിടെ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നത ഉടലെടുത്തിട്ടുണ്ട്. കര്‍ണാടകത്തിലെ മുഴുവന്‍ വിദേശികളെയും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. അസമിലെ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിലെ നിലപാടിന് കടകവിരുദ്ധമാണ് പരമേശ്വരയുടെ പ്രസ്താവന. ബംഗ്ലാദേശിയോ ആഫ്രിക്കന്‍ പൗരനോ ആരുമാകട്ടെ അവരെ കണ്ടെത്തി പുറത്താക്കും, അദ്ദേഹം പറഞ്ഞു.
40 ലക്ഷം പേരും നുഴഞ്ഞുകയറ്റക്കാരല്ല
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് മാത്രമാണ് പുറത്തുവന്നതെന്നും അതില്‍ അനധികൃതരായി കണ്ട 40 ലക്ഷം പേരും അനധികൃത കുടിയേറ്റക്കാരല്ലെന്നും അസം എന്‍ആര്‍സി സംയോജകന്‍ പ്രതീക് ഹജീല അറിയിച്ചു. കൃത്യമായി പരിശോധിച്ചേ ഇവരിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനാകൂ. സുപ്രീംകോടതി നിയമിച്ച സംയോജകന്‍ പറഞ്ഞു. കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് തങ്ങളുടെ രേഖകള്‍ ഹാജരാക്കാനും പൗരത്വം തെളിയിക്കാനും അവസരം ലഭിക്കും. അതിനു ശേഷമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കൂ, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: