ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ മൂന്ന്് ലഷ്ഖര്‍ ഇ തൊയ്ബ ഭീകരരെക്കൂടി ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ പാക്കിസ്ഥാനുണ്ടായ വീഴ്ച കൂടിയാണ് ഇത്് ചൂണ്ടിക്കാട്ടുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
ലഷ്ക്കര്‍ കമാന്‍ഡര്‍ അബ്ദുള്‍ റഹ്മാന് അല്‍ ദാഖില്‍, ഹമീദുള്‍ ഹസ്സന്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്.
ലഷ്ഖര്‍ ഇ തൊയ്ബയടക്കമുള്ള ഭീകര സംഘടനകള്‍ ഇപ്പോഴും പാക്കിസ്ഥന്റെ സഹായത്തോടെ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന് പാക്കിസ്ഥാനില്‍ നിന്ന് ധനസമാഹരണം നടത്തുന്നുണ്ടെന്നുമുള്ള ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ലഷ്ഖര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള മൂന്ന് പാക്കിസ്ഥാനികളെ ചൊവ്വാഴ്ചയാണ് അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന് തടയിടുന്നതിനും ഇവരുടെ സാമ്പത്തിക ശൃംഖല തകര്‍ക്കുന്നതിനുമാണ് അമേരിക്ക മൂന്നുപേരെയും ഭീകരരായി പ്രഖ്യാപിച്ചുകൊണ്ട് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: