തൃശൂര്‍: സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച അവതരണത്തിനുള്ള 2017ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് കായംകുളം കെപിഎസിയുടെ ഈഡിപ്പസിന്. ശില്പവും പ്രശംസാപത്രവും 50,000 രൂപയുമാണ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാര്‍ഡ് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലിയും കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണയും പങ്കിട്ടു. ശില്പവും പ്രശംസാപത്രവും 30,000 രൂപയുമാണ് അവാര്‍ഡ്.
മികച്ച സംവിധായകന് മനോജ് നാരായണന് (ഈഡിപ്പസ്). മികച്ച നടനായി ബാബു തിരുവല്ല (രാമേട്ടന്), നടിയായി മീനാക്ഷി ആദിത്യ (ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി) എന്നിവരെ തെരഞ്ഞടുത്തു. കലവൂര്‍ ശ്രീലന് (ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി), ഷിനില്‍ വടകര (കരുണ) എന്നിവര്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും മഞ്ജു റെജി (കരുണ), ബീന അനില്‍ (നിര്‍ഭയ) എന്നിവര്‍ രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡുകളും പങ്കിട്ടു. മികച്ച നാടകകൃത്ത്-ഫ്രാന്‍സിസ് ടി.മാവേലിക്കര (ഒരു നാഴി മണ്ണ്), രണ്ടാമത്തെ നാടകകൃത്ത് ഹേമന്ദ്കുമാര്‍ (ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി). ജോസ് സാഗറാണ് (കരുണ) മികച്ച ഗായകന്. ഗായിക-ശുഭ രഘുനാഥ് (കരുണ, രാമേട്ടന്). മികച്ച സംഗീത സംവിധായകനായി ഉദയകുമാര്‍ അഞ്ചല്‍ (ഈഡിപ്പസ്), ഗാനരചയിതാവായി പ്രഭാവര്‍മ്മ (ഒരു നാഴിമണ്ണ്, കരുണ) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച രംഗപട സംവിധായകന്-ആര്‍ട്ടിസ്റ്റ് സുജാതന്‍ (ഒരു നാഴി മണ്ണ്, കരുണ). മികച്ച ദീപവിതാനത്തിനുള്ള അവാര്‍ഡ് മനോജ് ശ്രീനാരായണന് (ഈഡിപ്പസ്) നേടി. എന്‍.കെ.ശ്രീജയ്ക്കാണ് (ഒരു നാഴി മണ്ണ്) മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ്.
അക്കാദമിയ്ക്ക് ലഭിച്ച 29 നാടകങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് ജൂലൈ 23 മുതല്‍ ആഗസ്റ്റ് ഒന്നു വരെ തൃശൂരില്‍ അരങ്ങേറിയത്. ഞാറയ്ക്കല്‍ ശ്രീനിയായിരുന്നു ജൂറി ചെയര്മാന്. സുന്ദരന്‍ കല്ലായി, തങ്കമണി, സി.കെ.ശശി, സേവ്യര്‍ പുല്‍പ്പാട്ട് (മെമ്പര്‍ സെക്രട്ടറി) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 14ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: