കൊച്ചി: രാത്രിയും പകലുമില്ലാതെ കടലിലേക്ക് കണ്ണുകളുറപ്പിച്ച്, വേലിയേറ്റ ഇറക്കങ്ങളില്കൂടി വഞ്ചിയെ നിയന്ത്രിച്ച് തിരമാലകളും കാറ്റും കൊടുങ്കാറ്റും തണുപ്പും താണ്ടി ചരിത്രത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നാവികസേനയുടെ ലഫ്. കമാന്‍ഡറായ അഭിലാഷ് ടോമിയും സേനയുടെ തുരിയ വഞ്ചിയും.
ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നും ആരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് റേസിലാണ് അഭിലാഷ് ടോമി തുരിയ പായ്വഞ്ചിയില് സമുദ്രം കീഴടക്കാനുള്ള യാത്ര നടത്തുന്നത്. ഒറ്റയ്ക്കൊരു പായ്വഞ്ചിയില് കടലിലൂടെ ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യന്‍ നാവികന് കൂടിയാണ് അഭിലാഷ്. 2013 ല്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ആരംഭിച്ച് 151 ദിവസങ്ങള്‍ കൊണ്ട് പായ്വഞ്ചിയില് ലോകം ചുറ്റിയായിരുന്നു അന്നത്തെ യാത്ര.
നാവികസേനയുടെ സാഗര്‍ പരിക്രമ രണ്ട് പദ്ധതിയുടെ ഭാഗമായി മാദേവി എന്ന വഞ്ചിയിലായിരുന്നു യാത്ര. എന്നാല്‍ മുമ്പ് നടത്തിയതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള സാഹസിക യാത്രയാണ് ഇപ്പോഴത്തേത്.
1968 ല്‍ ബ്രിട്ടീഷുകാരനായ സര് റോബിന് നോക്സ് ജോണ്‍സ്റ്റണ്‍ നടത്തിയ കടല്‍പ്രയാണത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് നടത്തുന്നത്. അമ്പത് വര്‍ഷം മുമ്പത്തെ കടല്‍ പര്യവേഷണ സമ്പ്രദായങ്ങള്‍ മാത്രമേ യാത്രയില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. അതിനാല്‍ ആധുനിക സജ്ജീകരണങ്ങളൊന്നും പായ്വഞ്ചിയില് ഇല്ല. ഭൂപടവും വടക്കുനോക്കി യന്ത്രവും നക്ഷത്രങ്ങളും നോക്കിയാണ് സഞ്ചാരദിശ നിര്‍ണയിക്കുന്നത്. അഭിലാഷ് ടോമിക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 19 പേരാണ് മറ്റു ബോട്ടുകളിലായി സാഹസിക മത്സരയാത്രയില്‍ പങ്കെടുക്കുന്നത്. നിലവില്‍ യാത്ര പത്താമത്തെ ഘട്ടം പിന്നിട്ടു കഴിഞ്ഞു.
ജൂലൈ 13 ന് അഭിലാഷ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ ഭാഗമായ മൊറോക്കണ്‍ തീരത്തോട് ചേര്‍ന്ന വെസ്റ്റേണ്‍ സഹാറയിലെ ക്യാനറിയ ഐലന്‍ഡ് പിന്നിട്ടിരുന്നു. നിലവില്‍ 3300 നോട്ടിക്കല്‍ മൈല്‍ താണ്ടി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യാത്ര പുരോഗമിക്കുന്നുവെന്നാണ് നാവികസേന നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: