ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ സംഭരണികളിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവ്. 60.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ കെഎസ്ഇബിക്ക് കീഴിലുള്ള സംഭരണികളിലേക്ക് ഒഴുകിയെത്തിയത്.
ജലസേചന വകുപ്പിന്റെ അടക്കം സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാം ജലസംഭരണികളും നിറഞ്ഞ് കിടക്കുകയാണ്. ഇതിനോടകം പലതവണ ശേഷി കുറഞ്ഞ അണക്കെട്ടുകള്‍ തുറന്ന് വിടേണ്ടി വന്നിട്ടുണ്ട്. മഴക്കാലത്ത് പലതവണകളായി ദിവസങ്ങളോളം അണക്കെട്ടുകള്‍ തുറന്ന് വിടേണ്ടിവരുന്നത് അപൂര്‍വമാണ്.
പമ്പയിലെ ജലനിരപ്പ് 983.75 മീറ്ററാണ് ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍. പരമാവധി സംഭരണശേഷി 986.332 മീറ്ററാണ്, 94 ശതമാനം.
മറ്റ് സംഭരണികളിലെ ജലനിരപ്പ്, ബ്രായ്ക്കറ്റില്‍ പരമാവധി ജലനിരപ്പ്, ശതമാനം എന്നിങ്ങനെ. കക്കി – 980.27 (981.456, 94), ഷോളയാര്‍ – 811.68 (811.68, 100), ഇടമലയാര്‍- 167.2 (169, 95), കുണ്ടള-1753.1 (1758.696, 57), മാട്ടുപ്പെട്ടി-1596.95 (1599.59, 87) മീറ്റര്‍ എന്നിങ്ങനെയാണ്. കക്കി, ഇടമലയാര്‍ സംഭരണികളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ ഷോളയാര്‍ നിറഞ്ഞതോടെ തുറന്ന് വിട്ടിരിക്കുകയാണ്. കുറ്റ്യാടിയില്‍ 8.6 സെ.മീ. മഴ രേഖപ്പെടുത്തിയപ്പോള്‍ മറ്റിടങ്ങളിലെല്ലാം മഴ തീരെ കുറഞ്ഞു.
ഇടുക്കിയും ഇടമലയാറും ഒരുമിച്ച് തുറക്കേണ്ടി വന്നാല്‍ ആലുവയിലടക്കം വെള്ളം കയറാനുള്ള സാധ്യത ഇനിയും മാറിയിട്ടില്ല. ഇത് ഒഴിവാക്കുന്നതിനായി 2013ല്‍ ഇടമലയാര്‍ തുറന്ന് വിട്ടപ്പോള്‍ സെക്കന്റില്‍ ഒഴുക്കിവിട്ട വെള്ളത്തിന്റെ കണക്ക് ഡാം സേഫ്റ്റി വിഭാഗം ശേഖരിച്ചിരുന്നു. നെടുമ്പാശ്ശേരിയിലടക്കം വെള്ളം കയറിയ സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം. ആവശ്യമായി വന്നാല്‍ ഇതിലും താഴെ മാത്രം വെള്ളം ഇരുസംഭരണികളില് നിന്നും തുറന്ന് വിടാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: