മൂവാറ്റുപുഴ: കുഞ്ഞു വേദികയുടെ കളിചിരികള്‍ കണ്ട് മതിവന്നിട്ടുണ്ടാവില്ല മഞ്ജുഷയ്ക്ക്. മകളുടെ കിളിക്കൊഞ്ചലുകളും മഞ്ജുഷയുടെ ചിലങ്കകളുടെ നാദവും നിറഞ്ഞ വിമ്മല നാലുകെട്ടില്‍ വീടിപ്പോള്‍ മൂകമാണ്. ഒപ്പം വളയന്‍ചിറങ്ങര എന്ന ഗ്രാമവും. കലകളെയും അറിവിനെയും എന്നും പ്രോത്സാഹിപ്പിച്ചിരുന്ന വളയന്ചിറങ്ങരയില് ഗ്രാമത്തിന്റെ വിശുദ്ധിയും ശാലീനതയും ഒത്തിണങ്ങിയ പെണ്‍കുട്ടിയായിരുന്നു അകാലത്തില്‍ പൊലിഞ്ഞ മഞ്ജുഷ മോഹന്‍ദാസ്. പ്രിയഗായികയുടെ വിയോഗത്തില്‍ ആ ഗ്രാമം ഒന്നാകെ തേങ്ങുകയാണ്. നാട്ടിലെ ക്ഷേത്രോത്സവ വേദികളില്‍ നിറസാന്നിധ്യമായിരുന്നു മഞ്ജുഷ.
2009 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍സിംഗറിലൂടെയാണ് മഞ്ജുഷ ശ്രദ്ധേയയാകുന്നത്. ആ ഗായികയെ മലയാളികളും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി…. എന്ന ഗാനമാലപിച്ച് ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. അന്ന് കൂടെയുണ്ടായിരുന്ന മത്സരാര്‍ഥികള്‍ക്ക് നൃത്തച്ചുവടുകള്‍ പഠിപ്പിക്കാനും മഞ്ജുഷ സന്നദ്ധയായി. മിഥില എന്ന ആല്‍ബത്തിലെ മഞ്ജുഷ ആലപിച്ച പായമ്മല്‍ ശത്രുഘ്നനെന് പുഷ്പാഞ്ജലി…എന്ന ഗാനം ആരാധകമനസ്സില്‍ കുളിര്‍മഴയായി. ശത്രുഘ്ന സ്വാമിക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ച്, ഇന്ദുപുഷ്പം ചൂടി, പ്രിയഗായിക നാടിനെയും സഹപാഠികളെയും ബന്ധുമിത്രാദികളെയും എല്ലാം കണ്ണീരിലാഴ്ത്തി യാത്രയായി. അമ്മയുടെ വിയോഗമറിയാതെയുള്ള വേദികയുടെ പുഞ്ചിരി ആ നാടിന്റെ നൊമ്പരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: