ആലപ്പുഴ: പ്രളയക്കെടുതിയില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 524 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്. വെള്ളം ഇറങ്ങിയ ശേഷമേ കൃത്യമായി നഷ്ടങ്ങള്‍ കണക്കാക്കാനാവൂ. നാശനഷ്ടം വലിയതോതില്‍ ഉയരാനാണ് സാദ്ധ്യത.
നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര മാനദണ്ഡങ്ങളില്‍ വലിയ മാറ്റം ആവശ്യമാണ്. അഞ്ചിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. മട കെട്ടാന്‍ 20 ശതമാനം തുക മുന്‍കൂര്‍ നല്‍കിയത് ഇതാദ്യമായാണെന്നും ഗൗരവം കണക്കിലെടുത്ത് ഇറിഗേഷന്‍ വകുപ്പ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ യോഗത്തിനു ശേഷവും ഇതാണ് സ്ഥിതിയെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വെള്ളം ഇറങ്ങുന്നതോടെ വീടുകള്‍ക്ക് കൂടുതല്‍ നാശം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പൂര്‍ണ്ണമായി വീടു തകര്‍ന്നതിന്റെയും വെള്ളക്കെട്ട് ഉള്ളതിനാല്‍ നാശോന്മുഖമായതിന്റെയും പട്ടിക പ്രത്യേകം തയ്യാറാക്കണമെന്ന് മന്ത്രി കൈനകരി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: