തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും അധികാരത്തില്‍ കയറുന്നത് നുണ പ്രചരിപ്പിച്ച് ഭീതി സൃഷ്ടിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി.എസ് ശ്രീധരന്‍പിള്ള. ബിജെപിയുടെ പേരു പറഞ്ഞ് ഇവര്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയപ്പാട് സൃഷ്ടിക്കുന്നു. ഈ നുണ പ്രചരണം രണ്ടു മുന്നണികളും ഉപേക്ഷിക്കണം, തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നട്ടെല്ല് ലീഗ് നേതൃത്വത്തിന് മുന്നില്‍ പണയം വെച്ചിരിക്കുകയാണ്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ പ്രതികരിക്കണം. ദേശീയ ബോധമുള്ള മുസ്ലീം നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസില്‍ ഇല്ലാതായി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നേതാക്കള്‍ ഉള്ളതിനാലാണ് സിപിഎം ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമായത്. ഉടന്‍ കേരളത്തിലും ഇത് സംഭവിക്കും. അടല്‍ബിഹാരി വാജ്പേയി എന്ന ബിജെപി നേതാവിന്റെ ഔദാര്യം കൊണ്ടാണ് സിപിഎം ഇന്നും ദേശീയ പാര്‍ട്ടിയെന്ന പദവി കൈയ്യാളുന്നത്.
ഭാര്യയുടെ മരണത്തെപ്പറ്റിയുള്ള സംശയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ശശി തരൂര്‍ എംപി ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശം നടത്തിയത്. ദേശീയ കോണ്‍ഗ്രസ് ഇതിനെ തള്ളിപ്പറഞ്ഞെങ്കിലും സംസ്ഥാന നേതാക്കള്‍ തരൂരിനെ പിന്തുണച്ചത് മതരാഷ്ട്രീയത്തിന് കീഴടങ്ങിയതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് അവഹേളനമായി തോന്നുന്നുവെങ്കില്‍ മാപ്പു പറയുകയാണ് ഉചിതമെന്നായിരിന്നു മീശ നോവലിനെപ്പറ്റിയുള്ള പ്രതികരണം. മുന്‍കാല നേതാക്കളെ മുഴുവന്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്ന ശൈലിയായിരിക്കും തന്റേത്. എന്‍ഡിഎയുടെ അടിത്തറ വിപുലീകരിക്കുമെന്നും എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജി പ്രമോദ്, സെക്രട്ടറി എം രാധാകൃഷ്ണന് എന്നിവര്‍ ഉപഹാരം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: