ന്യൂദല്‍ഹി: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കേരള സര്‍ക്കാരിന് ആശ്വാസമായി കേന്ദ്രത്തിന്റെ പിന്തുണ. രാത്രിയാത്രാ നിരോധനം നീക്കുന്നതിന്റെ ഭാഗമായി ബന്ദിപ്പൂരില്‍ വനത്തിനുള്ളില്‍ ആകാശ പാതകള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്രഗതാഗതമന്ത്രാലയം ശുപാര്‍ശ ചെയ്തു. വനത്തിനുള്ളിലൂടെയുള്ള ദേശീയപാത വീതികൂട്ടണമെന്നും കേന്ദ്രഗതാഗത സെക്രട്ടറി വൈ. എസ.് മാലിക് കര്‍ണാടക ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ സംരക്ഷണത്തിനായി റോഡിന്റെ വീതി 15 മീറ്ററാക്കി വര്‍ദ്ധിപ്പിക്കണം. ഇതിനു പുറമേ റോഡിനിരുവശത്തും എട്ടടി ഉയരത്തില്‍ കമ്പിവല സ്ഥാപിക്കണം. മൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി ഇടുന്ന കമ്പിവല ഇല്ലാത്ത സ്ഥലങ്ങളില്‍ ആകാശ പാതകള്‍ സ്ഥാപിക്കണം. ബന്ദിപ്പൂരിനുള്ളില്‍ ദേശീയപാതയില്‍ ഇത്തരത്തില്‍ അഞ്ചിടത്താണ് ആകാശപാതകള്‍ ആവശ്യം. ആകാശപാതകള്‍ക്ക് ആവശ്യമായ പണം കേരള- കര്‍ണ്ണാടക സര്‍ക്കാരുകള്‍ മുടക്കണമെന്നും കേന്ദ്രഗതാഗത മന്ത്രാലയം അറിയിച്ചു.
25 കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തിലൂടെയുള്ള ദേശീയപാതയില്‍ ഒരു കിലോമീറ്റര്‍ വീതം നീളത്തിലാണ് അഞ്ച് ആകാശപാതകള്‍ നിര്‍മ്മിക്കേണ്ടത്. പദ്ധതിയോട് കര്‍ണാടക സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഗസ്ത് 8ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ ആകാശ പാതകളുടെ നിര്‍മ്മാണത്തിന് കര്‍ണാടകം സമ്മതം അറിയിക്കും. എന്നാല്‍ രാത്രിയാത്രാ നിരോധനം മറികടക്കാനുള്ള നീക്കത്തിനെതിരെ വന്യജീവി സംരക്ഷണ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കേരള-കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. മൈസൂരില്‍ നിന്ന് കേരളത്തിലേക്കുള്ള രാത്രിയാത്രയ്ക്ക് കുട്ട, ഗോണിക്കുപ്പ വഴി മാനന്തവാടിയിലേക്ക് എത്തുന്ന സമാന്തര പാത ഉപയോഗിക്കണമെന്നാണ് അതോറിറ്റിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: