കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായ പാത തുരുത്തി മേഖലവഴി തിരിച്ചു വിടുന്നതിന് വിഐപികള്‍ ഇടപെട്ട സംഭവത്തിലൂടെ പുറത്തു വരുന്നത് സിപിഎമ്മിന്റെ ദളിത് വിരുദ്ധ വര്‍ഗ്ഗീയതയാണെന്ന് ഭൂഅധികാര സംരക്ഷണ സമിതി നേതാവ് എം.ഗീതാനന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഐപി ഇടപെടല്‍ കാരണമാണ് തുരുത്തി ബൈപ്പാസില്‍ നിയമ വിരുദ്ധമായ രണ്ട് കൃത്രിമ വളവുകള്‍ ഉണ്ടാക്കിയതെന്ന് ദേശീയപാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പാത അതോറ്റിയുടെ സ്ഥലമേറ്റെടുക്കലില്‍ ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും ഇടപെടാന്‍ കഴിയില്ലെന്ന കളളക്കഥയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. സ്ഥലവാസിയായ ഇ.പി.ജയരാജന് എംഎല്‍എയുടേയും വിഐപി ഇടപെടല്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന പി.കെ.ശ്രീമതി എംപിയുടേയും ദളിത് വിരുദ്ധ നിലപാടിനേയും ഭൂമാഫിയകളേയും സംരക്ഷിച്ചു വന്ന സിപിഎം പ്രതികൂട്ടിലായിരിക്കുകയാണ്. ജനകീയ പ്രശ്നങ്ങള്‍ കൈയൊഴിയുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ ദളിത് വിരുദ്ധ നിലപാടും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ക്രിസ്ത്യന്‍-മുസ്ലീം മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ മണ്ണിട്ടു മൂടാന്‍ ആരും ധൈര്യപ്പെടാറില്ല. സിപിഎമ്മിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ദളിത് വിരുദ്ധ വര്‍ഗ്ഗീയത തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഭൂമിയേറ്റെടുക്കലിനെതിരെ നിയമ യുദ്ധവും ജനകീയ സമരവും മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
തുരുത്തിയിലെ 29 ഓളം ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങളുടെ കിടപ്പാടം കൂടാതെ പുലയസമുദായത്തിന്റെ 400 വര്‍ഷം പഴക്കമുളള ക്ഷേത്രം കൂടി ദേശീയപാത വികസനത്തിന്റെ ഭാഗമായുളള സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി മണ്ണിട്ട് മൂടാന്‍ അലൈന്മെന്റ് അംഗീകരിച്ചു കൊണ്ട് 3ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയായിരുന്നു. കോടതിയുടെ സ്റ്റേ അവഗണിച്ചു കൊണ്ടാണ് വിഞ്ജാപനം പുറപ്പെടുവിച്ചത്. ജൂലൈ 10 ന് ക്ഷേത്ര പരിപാലന ട്രസ്റ്റിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഉത്തരവ് അവഗണിച്ച് 3 ഡി വിഞ്ജാപനം ഇറക്കുകയായിരുന്നു. ദേശീയപാത അതോറിറ്റിയില്‍ സ്വാധീനം ചെലുത്തുന്ന സ്വകാര്യ ഏജന്‍സിയും ഏജന്‍സിയുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ബന്ധപ്പെടുന്ന ചില രാഷ്ട്രീയ നേതാക്കളും ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ദളിത് വിരുദ്ധ വര്‍ഗ്ഗീയതയ്ക്ക് സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ തുരുത്തി പുതിയില്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എ.അജിത്ത്കുമാര്‍, ട്രഷറര്‍ എ.സിന്ധു, എം.സുരേഷ് കുമാര്‍, കെ.ശശിധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: