ന്യൂദല്‍ഹി: ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് വിജയ് രത്നാകര്‍ ഗുട്ടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ജിഎസ്ടിയുമായി ബന്ധപ്പെട്ട് 34 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് വിജയ് ഗുട്ടെ നടത്തിയത്. ജിഎസ്ടി ഡയറക്ടര്‍ ജനറല്‍ മുംബൈയിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചാണ് വിജയ് രത്നാകര്‍ ഗുട്ടെ തട്ടിപ്പ് നടത്തിയത്. വിജയ് രത്നാകര്‍ ഗുട്ടെയുടെ ഉടമസ്ഥതയിലുള്ള വിആര്‍ജി ഡിജിറ്റല്‍ കോര്‍പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസ്. വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് കേന്ദ്ര വാറ്റ് നികുതിയായി അടച്ച 28 കോടി രൂപ വിജയ് രത്നാകര്‍ ഗുട്ടെയുടെ കമ്പനി സര്‍ക്കാരില്‍ നിന്നും തട്ടിയെടുത്തതായി കോടതി രേഖകള്‍ പറയുന്നു. വിജയ് ഗുട്ടെയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
170 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ജിഎസ്ടി വിഭാഗത്തിന്റെ നോട്ടപ്പുളളിയായിരുന്ന ഹൊറൈസണ്‍ ഔട്ട്സോര്‍സ് സൊല്യൂഷന്‍സിന്റെ ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് വിജയ് രത്നാകര്‍ ഗുട്ടെയ്ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. ഹൊറൈസണ്‍ ഔട്ട്സോര്‍സ് സൊല്യൂഷന്‍സിന്റെയും ബെസ്റ്റ് കംപ്യൂട്ടര്‍ സൊല്യൂഷന്‍സിന്റെയും പ്രതിനിധികളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
വിജയ് രത്നാകര്‍ ഗുട്ടെ ഇതുവരെ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇമോഷണല്‍ അത്യാചാര്‍, ടൈം ബരാ വെയ്റ്റ്, ബദ്മാഷിയാന്‍ എന്നിവയാണിവ. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. സഞ്ജയ ബാറുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: