ബംഗളുരു: ബന്ദിപ്പൂര്‍-വയനാട് രാത്രിയാത്രാ നിരോധനത്തെ ചൊല്ലി കര്‍ണാടക സര്‍ക്കാരില്‍ ഭിന്നത. മേല്‍പ്പാലങ്ങള്‍ പണിയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം പരിഗണിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് മന്ത്രി എച്ച്.ഡി രേവണ്ണ അറിയിച്ചു.
വന സംരക്ഷണം ഉറപ്പു വരുത്തുന്നതാണ് പുതിയ പദ്ധതി. കേരളവുമായും വിവിധ വകുപ്പുകളുമായുമുള്ള ചര്‍ച്ചയ്ക്ക് ശേഷം ചീഫ് സെക്രട്ടറി തീരുമാനം അറിയിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ വനം വകുപ്പ് മന്ത്രി ആര്.ശങ്കര്‍ തള്ളിയിരുന്നു. പരിസ്ഥിതി വാദികളുടെ എതിര്‍പ്പ് അവഗണിച്ച് പദ്ധതി നടപ്പാക്കാനാവില്ലെന്നാണ് വനം മന്ത്രിയുടെ നിലപാട്.
വേണ്ടത്ര സുരക്ഷ ഉറപ്പാക്കിയതിന് ശേഷം ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകയെ അറിയിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടി കമ്പി വേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാമെന്ന് കത്തില്‍ പറയുന്നു. ഇതിന് കേരളം കര്‍ണാടകവും സംയുക്തമായി ചെലവ വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഒരു കിലോമീറ്റര്‍ നീളത്തില്‍ നാല് ആകാശ പാതകള്‍ നിര്‍മിച്ച് മൃഗങ്ങള്‍ക്ക് അതിന് താഴെക്കുടി കടന്നു പോകാന്‍ സൗകര്യമൊരുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
നിരോധനം നീക്കുന്നത് സംബന്ധിച്ച ഹര്‍ജി ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. വയനാട് – മൈസുരു ദേശിയ പാത കടന്നുപോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: