കാസര്‍ഗോഡ്: കീഴാറ്റൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടുത്ത നിരാശരാണ് എന്ന വസ്തുതയാണ് അവരുടെ പ്രതികരണങ്ങള്‍ കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. റോഡുവികസനത്തിന്റെ കാര്യത്തില്‍ കീഴാറ്റൂരില്‍ കാണിക്കുന്ന ഉഷാര്‍ എന്തേ മലപ്പുറത്തു കാണിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
തളിപ്പറമ്പിലെ ഗള്‍ഫ് പണക്കാരെ സഹായിക്കാനാണ് അലൈന്മെന്റ് മാറ്റി പാവങ്ങളുടെ നെല്‍വയലുകളിലൂടെ അവര്‍ റോഡ് കൊണ്ടുപോകാന്‍ നോക്കിയത്. ഇതിനു പിന്നില്‍ വലിയ സാമ്പത്തിക താല്‍പ്പര്യങ്ങളുമുണ്ടായിരുന്നു. പിന്നെ വയല്‍ നികത്തുമ്പോഴുള്ള മണ്ണു മാഫിയകളുമായുള്ള ഇടപാടുകളും. സ്ഥലം എംഎല്‍എ ക്കെതിരെ ഇക്കാര്യത്തില്‍ പാര്ട്ടിക്കാര് തന്നെ പരാതി പറഞ്ഞിട്ടുണ്ട്.
നാഷനല്‍ ഹൈവേയുടെ അലൈന്മെന്റ് മാറ്റുന്നത് എങ്ങനെയാണ് ഫെഡറലിസത്തിന്റെ ലംഘനമാവുന്നത്? വയല്‍ക്കിളികള്‍ ബിജെപിക്കാരല്ല ഒന്നാന്തരം സിപിഎമ്മുകാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ക്ക് നന്നായറിയാം. കച്ചവടം പൊളിഞ്ഞതിന് ബിജെപിയുടെ നെഞ്ചത്ത് കേറാന്‍ നോക്കേണ്ടെന്നും സുരേന്ദ്രേന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: