കാലവര്‍ഷത്തില്‍ സംസ്ഥാനത്തിനുണ്ടായ നാശനഷ്ടം വളരെ വലുതാണ്. പ്രത്യേകിച്ച് ആലപ്പുഴ, കുട്ടനാട്, കോട്ടയം എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇതുവരെയും കാലവര്‍ഷക്കെടുതി മൂലമുണ്ടായ ദുരിതത്തില്‍നിന്ന് മുക്തരായിട്ടില്ല. ആലപ്പുഴ ജില്ലയില്‍ 542 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികവിവരം.
വന്‍ കൃഷി നാശമുണ്ടായതോടൊപ്പം പലയിടത്തും റോഡുകള്‍ ഇല്ലാതെയായി. ഈ ദുരിതത്തില്‍നിന്ന് അവരെ കരകയറ്റാന്‍ നാമെല്ലാം കൈമെയ് മറന്ന് ഒന്നിക്കണം. സര്‍ക്കാരിന്റെ എല്ലാ പരിപാടികളും, ചെലവ് ചുരുക്കുകയും, അതില്‍നിന്ന് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുകയും വേണം. ഓണാഘോഷം പോലുള്ള പരിപാടികളില്‍ ഈ വിധത്തിലുള്ള ആലോചന നല്ലതാണ്.
അങ്ങനെ ദുരിതപ്പെരുമഴ പെയ്യുന്ന കുട്ടനാട്ടില്‍ നമുക്ക് ആശ്വാസപ്പെരുമഴ പെയ്യിക്കാം. എന്നിരന്നാലും ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന സംഭവനകള്‍ അര്‍ഹതപ്പെട്ടവര്‍ക്കുതന്നെ ലഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.
രജിത് മുതുവിള
തിരുവനന്തപുരം
ചെക്ക് പോസ്റ്റുകളിലെ കൊള്ള
സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ ഇപ്പോഴും നികുതി വെട്ടിപ്പും കൈക്കൂലിയും തുടരുകയാണെന്നതാണ് സത്യം. പെര്‍മിറ്റില്ലാതെയും നികുതി അടക്കാതെയുമാണ് മിക്ക യാത്രാവാഹനങ്ങളും ചരക്ക്ലോറികളും ചെക്ക്പോസ്റ്റ് കടക്കുന്നത്. കേരളത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ 80 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചെക്ക്പോസ്റ്റുകള്‍വഴി ദിനംപ്രതി നൂറ് കണക്കിന് ചരക്ക് ലോറികളാണ് കേരളത്തിലെത്തുന്നത്.
മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയ സാധനങ്ങളുമായി ധാരാളം വാഹനങ്ങളും ചെക്ക്പോസ്റ്റുകള്‍ കടക്കുന്നുണ്ട്. ഇവയില്‍ നിന്നെല്ലാം കൃത്യമായി നികുതി ഈടാക്കിയാല്‍ സംസ്ഥാന സമ്പദ്ഘടനക്ക് വലിയ മുതല്‍കൂട്ടാകും. എന്നാല്‍ നികുതി ഒടുക്കി നിയമത്തിന്റെ മാര്‍ഗത്തിലുടെ ചെക്ക്പോസ്റ്റ് കടക്കുന്ന വാഹനങ്ങള്‍ വളരെ കുറവാണ്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി നികതിയടവില്നിന്ന് രക്ഷപ്പെടുകയാണ് മിക്ക െ്രെഡവര്‍മാരും. ശതകോടികളുടെ വരുമാനമാണ് ഇതുമൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നത്.
പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചെക്ക്പോസ്റ്റുകളില്‍ പലതും അഴിമതിയിലും നികുതി വെട്ടിപ്പിലും മുന്നിട്ടുനില്‍ക്കുകയാണ്. ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് എന്നും ചാകരയാണ്. അഴിമതി നിയന്ത്രിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞ കാലത്തേക്കാണ് ഇവിടെ നിയമനം നല്‍കാറ്. ഈ കാലയളവിലും ലക്ഷങ്ങളാണ് ഓരോ ഉദ്യോഗസ്ഥനും സമ്പാദിക്കുന്നത്. പടികൊടുത്താല് ഏത് ചരക്കും ചെക്ക് പോസ്റ്റിലുടെ കൊണ്ടുവരാം. നിരോധിത വസ്തുക്കള്‍ പോലും കേരളത്തിലെത്തുന്നത് ഇങ്ങനെയാണ്. തമിഴ്നാട്ടില്‍നിന്നുള്ള വിഷക്കറികള്‍ ചെക്ക്പോസ്റ്റുകളില്‍ തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്.
ഇത്തരം പച്ചക്കറികളും യഥേഷ്ടം ചെക്ക്പോസ്റ്റ് വിട്ടുകടക്കുന്നുണ്ട്. അഴിമതി ഒഴിവാക്കുന്നതിന് പല പദ്ധതികളും ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും പലയിടത്തും ഇത് പ്രായോഗികമാകുന്നില്ല. നികുതിവെട്ടിപ്പുകാരും ഉദ്യോഗസ്ഥ ലോബിയും രാഷ്ട്രീയക്കാരും ചേര്‍ന്ന കൂട്ടുകെട്ടുകള്‍ ഈ പദ്ധതികളെല്ലാം അട്ടിമറിക്കുകയാണ്. നികുതിവെട്ടിപ്പിനും കള്ളക്കടത്തിനും അറുതി വരുത്തുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇനിയും കൂടുതല്‍ നടപടികള്‍ ആവശ്യമാണ്.
സുനില്‍
തിരുവനന്തപുരം
ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുമ്പോള്‍
അടുത്തിടെയായി നിരവധി ബാങ്ക് ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധി പരാതികളാണ് പൊലീസിന് ഇത്തരത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ബാങ്ക് തട്ടിപ്പുകളുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ രണ്ടരമാസം മുന്‍പ് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ നോക്കിയാല്‍ മതി.
അഞ്ചു വര്‍ഷത്തിനിടെ 1,00,718 കോടി രൂപയുടെ തട്ടിപ്പാണ് ഇന്ത്യയിലെ ബാങ്കുകളില്‍ നടന്നിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ പ്രധാന കാരണം ബാങ്ക് ഉപയോക്താക്കളുടെ അജ്ഞത, ശ്രദ്ധക്കുറവ് മുതലായവയാണ്. ഇവര്‍ക്ക് ആവശ്യമായ ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുവാനും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
തട്ടിപ്പ് നടത്തുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന തക്കതായ ശിക്ഷകള്‍ മേടിച്ചുകൊടുക്കുവാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇത്തരം തട്ടിപ്പുകളില്‍ നിന്നും ഒരു പരിധിവരെയെങ്കിലും ഉപയോക്താക്കള്‍ക്ക് രക്ഷനേടാനാകൂ…
വിദ്യ
കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: