കുമളി: അതിശക്തമായ കാലവര്‍ഷം മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ ഉന്നതാധികാരസമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് പരിശോധന. സമിതി ചെയര്മാന് ഗുല്‍ഷന്‍ രാജ്, കേരളത്തിന്റെ പ്രതിനിധി ട്വിങ്കിള്‍ ബിശ്വാസ,് തമിഴ്നാട് പ്രതിനിധി കെ.എസ്. പ്രഭാകര്‍ എന്നിവര്‍ രാവിലെ പതിനൊന്നരയോടെ മുല്ലപ്പെരിയാറില്‍ എത്തും.
പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ, ഷട്ടറുകള്‍ എന്നിവ പരിശോധിക്കും. പിന്നീട് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. മുമ്പ് ഉന്നതാധികാരസമിതി സന്ദര്‍ശനവേളയില്‍ ഷട്ടര്‍ പ്രവര്‍ത്തനരീതി (ഓപ്പറേറ്റിംഗ് മാന്വല്‍) മുന്‍കൂട്ടി കേരളത്തിന് നല്‍കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തമിഴ്നാട് ഇത് കേരളത്തിന് കൈമാറിയിട്ടില്ല. പ്രവര്‍ത്തനരീതി മുന്‍കൂട്ടി അറിയാന്‍ സാധിച്ചാല്‍ സംസ്ഥാനത്തിന് ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായി വേണ്ട ജാഗ്രതാനിര്‍ദേശം തീരത്തുള്ളവര്‍ക്ക് നല്കുവാനും അതുവഴി അപകടസാധ്യത കുറയ്ക്കുവാനും കഴിയുമെന്ന് സംസ്ഥാന ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നു.
ഇക്കാര്യം തന്നെയാകും ഇന്നത്തെ യോഗത്തില്‍ കേരളം പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. എട്ട് മാസത്തിന് ശേഷമാണ് ഉന്നതാധികാര സമിതി അംഗങ്ങള്‍ അണക്കെട്ടില്‍ എത്തുന്നത്. മാസങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായിരുന്നു അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധിക്കണമെന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിലനില്‍ക്കുന്നത്.
മുല്ലപ്പെരിയാറിലെ ജലം ഒഴുകിയെത്താതെ തന്നെ ഇടുക്കി ജലസംഭരണിയില്‍നിന്ന് വെള്ളം തുറന്നുവിടാനുള്ള സാധ്യത ഏറെയാണ്. വരും ദിവസങ്ങളില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുകയും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയും ചെയ്താല്‍ സ്ഥിതി സങ്കീര്‍ണമാകും. ഒരു ഘട്ടത്തില്‍ 135.95 അടിയിലേക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. രണ്ടു ദിവസമായി നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 134.75 അടിയാണ്. സെക്കന്റില്‍ 1127 ഘനയടി വെള്ളം അണക്കെട്ടിലേക്കു ഒഴുകിയെത്തുമ്പോള്‍ 2073 ഘനയടി തമിഴ്നാട് കൊണ്ടുപോകുന്നു. 10,900 ദശലക്ഷം ഘനയടി ജലം നിലവില്‍ അണക്കെട്ടില്‍ സംഭരിച്ചിരിക്കുന്നു. ഏതു വിധേനയും ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തി അണക്കെട്ടിന് ബലക്ഷയമില്ലെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് തമിഴ്നാട്. എന്നാല്‍ ഇടുക്കി ഡാമിലെ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കണമെന്ന ആവശ്യമാണ് പെരിയാറിന്റെ തീരത്തുള്ളവര്‍ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: