മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി-മിറാജ്-കുപ്വാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും (എസ്എംകെഎംസി) സംസ്ഥാനത്തിന്റെ വടക്കുഭാഗത്തെ ജല്‍ഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും (ജെഎംസി) നടന്ന തെരഞ്ഞെടുപ്പിലാണ് ശിവസേനയുടെ വെല്ലുവിളിയെ മറികടന്നും എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്തും ബിജെപി മുന്നേറിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യം സ്വപ്നം കാണുന്ന കോണ്‍ഗ്രസ,് എന്‍സിപിയുമായി സഖ്യമുണ്ടാക്കിയിട്ടും ദയനീയമായി തോറ്റു.
ജല്‍ഗാവില്‍ ശിവസേനയായിരുന്നു ബിജെപിയുടെ മുഖ്യഎതിരാളികള്‍. ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രാദേശിക ശിവസേനാ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. 75 വാര്‍ഡുകള്‍ ഉള്ള ഇവിടെ 57 ലും ബിജെപി വിജയിച്ചു. ശിവസേനയ്ക്ക് നേടാനായത് 15 സീറ്റാണ്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. ഒരു സീറ്റു പോലും ഇരുപാര്‍ട്ടികള്‍ക്കും നേടാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 സീറ്റുണ്ടായിരുന്ന എന്‍സിപിക്ക് കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയതോടെ ഒരൊറ്റ സീറ്റിലും ജയിക്കാനായില്ല. ബിജെപിക്ക് 2013 ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ 15 സീറ്റേ ഉണ്ടായിരുന്നുള്ളു. കേന്ദ്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്റെ മണ്ഡലമാണിവിടം. ശിവസേനാ നേതാവ് സുരേഷ് ദാദാ ജെയിന് രൂപീകരിച്ച പ്രാദേശിക പാര്‍ട്ടി ഖാണ്ഡേഷ് വികാസ് അഖാഡി (കെവിഎ)യുമായി ബിജെപി സഖ്യത്തിലായിരുന്നു. ജല്‍ഗാവില്‍ 55 ശതമാനം പേര് വോട്ടു ചെയ്തു.
എസ്എംകെഎംസിയില് ബിജെപി നേടിയത് 41 സീറ്റുകള്‍. എന്‍സിപിക്ക് 15 ഉം കോണ്‍ഗ്രസ്സിന് 20 സീറ്റുകള്‍ ലഭിച്ചു. ശിവസേനയ്ക്ക് ഒരു സീറ്റില്‍പ്പോലും വിജയിക്കാനായില്ല. 2013 ല്‍ ഇവിടെ ബിജെപിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കോര്‍പ്പറേഷനാണിത്. 2013 ല്‍ കോണ്‍ഗ്രസ്സിന് 41 സീറ്റും എന്‍സിപിക്ക് 19 സീറ്റും ലഭിച്ചിരുന്നു. എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മേല്‍ക്കൈ ഉള്ള സ്ഥലമാണിവിടം. എന്‍സിപിയുടെ ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ്സിന്റെ വിശ്വജിത് കദം എന്നിവരുടെ ജന്മസ്ഥലമായ ഇവിടെ എന്‍സിപിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയുണ്ടാക്കിയാണ് മത്സരിച്ചത്. ശിവസേന പരസ്യമായി ബിജെപിക്കെതിരേ പ്രവര്‍ത്തിച്ചു. എന്നിട്ടും ഇവിടെ ബിജെപി നേടിയ വിജയം വലിയ രാഷ്ട്രീയ മാറ്റമാണ് കാണിക്കുന്നത്. എസ്എംകെഎംസിയില് 62 ശതമാനം പോളിംഗ് നടന്നു. രണ്ട് നഗരങ്ങളിലുമായി 754 സ്ഥാനാര്‍ഥികളാണ് 153 സീറ്റുകളിലായി മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: