ആലപ്പുഴ: കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ പ്രഭാവര്‍മ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായ കുമാരനാശന്‍ സ്മാരക സമിതി ചെയര്‍മാനും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍. ‘എല്ലാ അവാര്‍ഡുകളും കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ച പ്രഭാകരന്. കേരളഗാനവും പ്രഭാകരന്റേതു തന്നെയാവും. ശശിമാരുടെ ശനിദശ തീരില്ല’ എന്ന ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് പ്രഭാ വര്‍മ്മയുട പേരെടുത്തു പറഞ്ഞ് രാജീവ് ആലുങ്കല്‍ വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഒന്‍പതാമത് ആലപ്പുഴ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറുമാസത്തിനിടെ 110 അവാര്‍ഡുകളാണ് പ്രഭാവര്‍മ്മയ്ക്ക് ലഭിച്ചത്. കഴിഞ്ഞദിവസം മറ്റൊരു അവാര്‍ഡുകൂടി ലഭിച്ചെന്നും രാജീവ് ആലുങ്കല്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കവി പണിയെടുക്കുന്നത്. അതിനാലാണോ അവാര്‍ഡുകള്‍ ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ക്ലിന്റ് എന്ന സിനിമ അവാര്‍ഡു നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പുറത്തുപോകേണ്ടതായിരുന്നു. അവസാനഘട്ടം വരെയെത്തിച്ചത് പ്രഭാവര്‍മ്മയ്ക്ക് ഗാനരചയിതാവിനുള്ള അവാര്‍ഡു കൊടുക്കാനായിരുന്നുവെന്നും രാജീവ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് കൊട്ടിഘോഷിക്കല്‍ നടക്കുന്ന കാലമാണിത്. മീശയുടെ പേരിലുണ്ടായ വിവാദം പുസ്തകം വില്പനയ്ക്കുള്ള അടവുമാത്രമായിരുന്നു.
അല്ലാഹുവിന്റെ പടം വരച്ചാല്‍ കഴുത്തിനു മീതെ തലയുണ്ടാവില്ലെന്ന് ഉറപ്പുണ്ട്. എല്ലാ സ്വാതന്ത്ര്യവും ന്യൂനപക്ഷത്തിനു മാത്രമാണ് ഉള്ളതെന്ന ചിന്താഗതിയാണ് പൊതുസമൂഹത്തിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. മാധ്യമ നിരീക്ഷകന് അഡ്വ. ടി.ജി. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. പുസ്തകോത്സവ സമിതി അധ്യക്ഷന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അധ്യക്ഷനായി. കെ.ആര്. സുബ്രഹ്മണ്യന് സ്വാഗതവും കെ.പി. രൂപേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: